കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്കു കാരണം മുല്ലപ്പെരിയാർ അല്ല: തമിഴ്നാട് സുപ്രീംകോടതിയിൽ

single-img
8 September 2020

കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്കു കാരണം മുല്ലപ്പെരിയാർ അണക്കട്ടല്ലെന്നു വ്യക്തമാക്കി തമിഴ്നാട്. 2018, 19 വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലമല്ലെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികജലം കേരളത്തിലെ അണക്കെട്ടില്‍ നിന്ന് ഒഴികിയിട്ടുണ്ടെന്നും തമിഴ്നാട് വാദിക്കുന്നു. 

അതേസമയം മുല്ലപെരിയാര്‍ അണകെട്ട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 21 ചെറുഭൂചലനങ്ങള്‍ ഉണ്ടായതായി തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നുള്ളതും പ്രത്യേകതയാണ്. മണ്‍സൂണ്‍ ശക്തമായ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരയുള്ള മാസങ്ങളില്‍ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് റസ്സല്‍ ജോയ് നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്നാട് തങ്ങളുടേതായ വാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

2018 ല്‍ പ്രളയം ഉണ്ടായ ഏഴ് ദിവസത്തിനിടയില്‍ 6.65 ഘന അടി ജലം മാത്രമേ മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് എത്തിയിട്ടുള്ളു. 2019 ല്‍ പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നപ്പോഴും മുല്ലപെരിയാര്‍ അണക്കെട്ടില്‍ ഉണ്ടായിരുന്ന പരമാവധി ജലം 131.1 അടി മാത്രം ആയിരുന്നുവെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.

ഭൂചലനത്തിൻ്റെ കാര്യവും ഹർജിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നിനും മെയ് 30 നും ഇടയില്‍ മുല്ലപെരിയാര്‍ അണകെട്ട് സ്ഥിതിചെയ്യുന്ന മേഖലയില്‍ 62 ഭൂചലങ്ങള്‍ ഉണ്ടായെന്നായിരുന്നു ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 0.08 നും 2.8 നും ഇടയില്‍ തീവ്രത മാത്രമാണ് ഈ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് ഈ ചെറു ഭൂചലനങ്ങള്‍ ഭീഷണി അല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാൾ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ട് എന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നത് കൊണ്ടാണ് ഭൂചലനം ഉണ്ടാകുന്നത് എന്ന വാദവും തമിഴ്‌നാട് തള്ളിക്കളയുന്നു. 

അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന ആവശ്യം അനുവദിക്കരുത് എന്നും മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്നാട് ആവശ്യപെട്ടിട്ടുണ്ട്. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ മേല്‍നോട്ട സമിതി, അണക്കെട്ട് സുരക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും തമിഴ്നാട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ജലനിരപ്പ് കുറച്ചാല്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷകര്‍ക്ക് കൃഷിക്കും കുടിക്കാനും ആവശ്യമായ ജലം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.