ഇന്ത്യയുടെ മരിച്ച ജിഡിപിക്ക് വേണ്ടി അനുശോചന യോഗം നടത്തി കോൺഗ്രസ് നേതാക്കൾ
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയംമൂലമുള്ള ഇന്ത്യയുടെ ജിഡിപി തകർച്ചയിൽ അനുശോചന യോഗം സംഘടിപ്പിച്ച് ആഗ്രയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയെ പരിഹസിച്ചാണ് ഇവര്‍ രാജ്യത്തെ മരിച്ച ജിഡിപിക്ക് വേണ്ടി അനുശോചന യോഗം നടത്തിയത്.
ഇക്കുറി 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഈ കാര്യത്തില്‍ കോൺഗ്രസ് പാർട്ടി തുടര്‍ച്ചയായി ബിജെപിയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. മോദി നയിക്കുന്ന സർക്കാരിന് കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ ഇത് അവഗണിക്കുകയാണെന്നും പ്രാദേശിക കോൺഗ്രസ് നേതാവ് രാം ടണ്ടൻ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണയായി ഒരു മനുഷ്യൻ മരിക്കുമ്പോൾ അനുശോചനം അർപ്പിക്കുന്നത് പോലെയാണ് ജിഡിപിയുടെ തകർച്ചയിൽ അനുശോചനയോഗം നടത്തിയതെന്നും മോദി സർക്കാരിന്റെ തെറ്റായ നയം കാരണമാണിതെന്നും ടണ്ടൻ കൂട്ടിച്ചേര്‍ത്തു. ധാരാളം കോൺഗ്രസ് പ്രവർത്തകർ ജിഡിപിയുടെ പോസ്റ്ററിന് മുന്നിൽ അനുശോചനം അറിയിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്രണ്ട് മിനിറ്റ് നേരം നിശ്ശബ്ദത ആചരിക്കുകയും ചെയ്തു.
രാജ്യത്ത് 2018 ഒക്ടോബറോടെ ജിഡിപി വളർച്ച ശരിക്കും നിർണ്ണായകമായി എന്നും 2020 മാർച്ചിൽ ഐസിയുവിലായി, കോമ സ്റ്റേജിലായി. ഇങ്ങിനെ വളരെക്കാലം കോമയിൽ തുടർന്നതിന് ശേഷം ജിഡിപി മരിച്ചു. എന്നാല്‍ ഇക്കാര്യം മോദി സർക്കാർ യഥാസമയം ശ്രദ്ധിച്ചിരുന്നെങ്കിൽ രാജ്യം ലോകത്തിന് മുന്നിൽ മുഖം നഷ്ടപ്പെട്ട് നിൽക്കില്ലായിരുന്നു എന്ന് കോൺഗ്രസ് നേതാവ് മുതിർന്ന കോൺഗ്രസ് നേതാവ് ഷെരീഫ് കേൽ പറഞ്ഞു.