എംഎൽഎ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചന കേസ് കൂടി; ആകെ കേസുകൾ 13

single-img
7 September 2020

കാസർകോട്ടെ ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ ഇന്ന് ഒരു വഞ്ചന കേസ് കൂടി രജിസ്റ്റർ ചെയ്തു. ലീഗിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഉദുമ സ്വദേശികളായ അഞ്ച് പേർ നിക്ഷേപമായി നൽകിയ 73 ലക്ഷം തട്ടിയെന്ന പരാതിയില്‍ കാസർകോട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതോടുകൂടി എംഎൽഎക്കെതിരെ ആകെ 13 വഞ്ചന കേസുകളായി.ഇതിനെല്ലാം പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകര്‍ നല്‍കിയ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തങ്ങള്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് ഇവര്‍ വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. അതേസമയം വഞ്ചനാ കേസുകളിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. 2019 ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ വിവിധ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കാസര്‍കോട് ജില്ലയിലെ കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും നിക്ഷപമായി നൽകിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്.

ഇവര്‍ തങ്ങളുടെ പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടർന്ന് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവർക്കുമായി അഞ്ച് ചെക്കുകൾ നൽകി എങ്കിലും ചെക്ക് മാറാൻ ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല.ഇതിനെ തുടര്‍ന്ന് ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ചെക്ക് തട്ടിപ്പ് കേസിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ കോടതി സമൻസ് അയച്ചിട്ടുണ്ട്. ഈ സംഭവത്തിന്‌ ശേഷം കണ്ണൂർ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ കാസര്‍കോട് ചന്തേര പോലീസ് അഞ്ച് കേസുകൾ കൂടി രജിസ്റ്റ‍‍ർ ചെയ്തിരുന്നു.