സ്വപ്നഭൂമിയുടെ പതനം: അമേരിക്കയിൽ തൊഴിലില്ലായ്മ അതിരൂക്ഷം, സ്വയം പിരിഞ്ഞു പോകുവാനുള്ള അവസരമൊരുക്കി കൊക്കോകോള
അമേരിക്ക എന്ന സ്വപ്ന ഭൂമി ഇനി ഭൂതകാലത്തിൽ ജീവിക്കും. കോവിഡട് മഹാമാരി രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും അത്രയേറേ തകർത്തുകഴിഞ്ഞു. അമേരിക്കയിൽ കോവിഡിനു പിന്നാലെ തൊഴിലില്ലായ്മയും രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്യത്തെ വൻകിട കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ചു ആലോചിച്ചു തുടങ്ങിയിരിക്കുന്നു. പലരും അത് പ്രവർത്തികമാക്കുകയും ചെയ്തു കഴിഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് വൻ തോതിൽ റിപ്പോർട്ടു ചെയ്ത തുടക്കകാലത്ത് ജോലിയിൽ നിന്നും താൽക്കാലികമായി ചില ജീവനക്കാരെ കമ്പനികൾ മാറ്റിനിർത്തിയിരുന്നു. ഇവരെ തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് പ്രസ്തുത കമ്പനികൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം താൽക്കാലികമായി മാറ്റിനിർത്തിയിരുന്ന ജീവനക്കാരെ തിരിച്ചെടുത്തുകൊണ്ടിരിക്കുന്ന യെൽപ്, ചീസ് കേക്ക് ഫാക്ടറി തുടങ്ങിയ കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ലോകത്ത്, പ്രത്യേകിച്ചും അമേരിക്കയിൽ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ എന്നു അവസാനിക്കുമെന്നുള്ളത് വിദഗ്ദർക്കു പോലും അജ്ഞാതമാണ്. ഈ പ്രശ്നങ്ങൾ വർഷാന്ത്യത്തോടെ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് യെൽപും, ചീസ് കേക്ക് ഫാക്ടറിയുമൊക്കെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്.
അമേരിക്കയിലെ വൻകിട തൊഴിൽ സ്ഥാപനങ്ങളിൽ കൂടുതൽ പിരിച്ചുവിടലിനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. തങ്ങളുടെ 54,000 ജീവനക്കാരിൽ നിന്നും 1000 പേരെ കുറയ്ക്കുമെന്ന് സെയിൽസ് ഫോഴ്സ്.കോം അറിയിച്ചു. ക്വാർട്ടറിൽ റിക്കാർഡ് വിൽപ്പന രേഖപ്പെടുത്തിയതിന്റെ പിറ്റേദിവസമാണ് ബിസിനസ് സോഫ്റ്റ് വെയർ കമ്പനി ഈ തീരുമാനം അറിയിച്ചതെന്നുള്ളതും കൗതുകകരമാണ്. ജീവനക്കാരെ വെട്ടിക്കുറയ്ക്കാതെ കണമ്പനിക്കു നിലനിൽപ്പില്ലെന്നാണ് ഇവർ പറയുന്നത്.
വൻകിട കമ്പനിയായ കൊക്കോകോളയും ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. പോർട്ടോറിക്കോയിലും കാനഡയിലും ഉൾപ്പടെ 4000ത്തോളം ജീവനക്കാരെ രിച്ചുവിടാനോ സ്വയം പിരിഞ്ഞു പോകുന്നതിനുള്ള അവസരം നൽകാനോ ആണ് കോള കമ്പനിയുടെ തീരുമാനം. ഗവണ്മെന്റിൽ നിന്നും ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെങ്കിൽ 53,000ത്തിലധികം തൊഴിലാളികളെ ബാധിക്കുമെന്ന് അമേരിക്കൻ എയർ ലൈൻസ് ഗ്രൂപ്പും യുണൈറ്റഡ് എയർലൈൻസ് ഹോൾഡിംഗ്സ് കമ്പനിയും പറഞ്ഞുകഴിഞ്ഞു.
ഇക്കണ്ടതൊന്നുമല്ല, മഹാമാരിയുടെ സാമ്പത്തികമായ പ്രത്യഘാതങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അനുഭവിക്കേണ്ടതായി വരുമെന്നാണ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുമാർ പറയുന്നത്. കോവിഡ് മഹാമാരി അത്രയേറേ അമേരിക്കയിലെ സാധാരണ ജീവിതത്തെ ബാധിച്ചു കഴിഞ്ഞു. മഹാമാരിക്കൊപ്പം വഴിമാറിനടക്കുന്ന ഭരണകൂട തീരുമാനങ്ങൾ കൂടിയാകുമ്പോൾ ജനജീവിതം അമേരിക്കയിൽ ഇനിയും ദുസഹമാകുമെന്നാണ് വിദഗ്ദർ പറയുന്നതും.