`മകൻ പൊട്ടിച്ച´ യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട്ടിലെ ജനൽ ചില്ല് മാറ്റിയിടാൻ സിപിഎം വനിതാ സംഘടന തുക പിരിവെടുത്തു നൽകുന്നു
യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീടാക്രമിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ൻ വാർത്താപ്രാധാന്യമാണ് നേടിയത്. സിപിഎം പ്രവർത്കരാണ് വീട് തകർത്തത് എന്നുള്ള പ്രചരണം ഉയർന്ന സമയത്താണ് സംഭവത്തിനു പിന്നിൽ ലീനയുടെ മകനാണെന്നുള്ള പൊലീസ് റിപ്പോർട്ട് പുറത്തു വന്നത്. ഇതിനെതിരെ ലീനയും മകൻ നിഖിൽ കൃഷ്ണയും ഫേസ്ബുക്ക് ലെെവിലൂടെ രംഗത്തെത്തിയിരുന്നു.
പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തന്നെക്കൊണ്ട് നിർബന്ധപൂർവം എഴുതി വാങ്ങിയ മൊഴിയാണ് പുറത്തുവന്നതെന്നാണ് നിഖിൽ പറഞ്ഞത്. ഇല്ലെങ്കിൽ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിയാക്കുമെന്നും അമ്മയുടെ രാഷ്ട്രീയഭാവി ഇതോടെ അവസാനിപ്പിക്കുമെന്നും ഭീഷണി മുഴക്കിയെന്നും നിഖിൽ പറഞ്ഞു. ഭീഷണികൾ തുടർന്നപ്പോൾ പോലീസ് ആവശ്യപ്പെട്ട മൊഴി താൻ നൽകുകയായിരുന്നുവെന്നും നിഖിൽ വ്യക്തമാക്കി.
ഇപ്പോഴിതാ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന ലീനയുടെ വീട്ടിലെ ജനൽ ഗ്ലാസ് പുതുക്കി പണിയാൻ സിപിഎം വനിതാ സംഘടനയായ മഹിളാ അസോസിയേഷൻ ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുണ്ടിക ശേഖരണം നടത്തി. ഓരോ വ്യക്തിയിൽ നിന്നും ഒാരോ രൂപ വച്ചാണ് പിരിക്കുന്നത്. പിരിച്ചെടുത്ത തുക ലീനയ്ക്ക് ഗ്ലാസ് മാറ്റിവയ്ക്കാൻ കെെമാറുമെന്നും നേതാക്കൾ അറിയിച്ചു.
പൂന്തുറ സിഐയുമായി മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു വ്യക്തമാക്കി. ലീനയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രഹസനം കാട്ടി കോണ്‍ഗ്രസിൽ നിന്നും തനിക്കൊന്നും നേടാനില്ലെന്നും ലീന തൻ്റെ ഫേസ്ബുക്ക് ലെെവിൽ പറഞ്ഞിരുന്നു.