ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകൾക്കും ഐസിസ് ഉപവിഭാഗങ്ങൾക്കും പണം നല്‍കുന്നത് തുര്‍ക്കി

single-img
5 September 2020

ഇന്ത്യയിൽ വ്യാപകമായി ഭീകരവാദം വളർത്താനും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി തുർക്കി വൻ തോതിൽ സാമ്പത്തിക സഹായം നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ വിലയിരുത്തൽ യോഗങ്ങൾക്കിടെ ഇന്ത്യയിലെ സുരക്ഷാ ഏജൻസികളാണ്അതി നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകൾക്കും, ഐസിസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങൾക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണെന്ന് ഏജന്‍സികള്‍ പറയുന്നു. ഇതിനെല്ലാം പുറമേ ഇന്ത്യക്കാരുടെ സിറിയയിലേക്കുള്ള ഐസിസ് റിക്രൂട്ട്മെന്റിനായി തുർക്കി സർക്കാരിന്റെ സഹായത്തോടെ ‘തുർക്കിഷ് ഹാൻഡ്‌ലേഴ്‌സ്’ എന്ന പേരില്‍ പ്രവര്‍ത്തനം നടന്നതിന്റെ നിരവധി തെളിവുകളും സുരക്ഷാ ഏജൻസികൾക്ക് ലഭ്യമായി.

അടുത്തകാലത്തായി ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഐസിസ് ബന്ധമുള്ള യുവതീയുവാക്കൾ ഈ വിവരങ്ങള്‍ ശരിയെന്ന് സ്ഥിരീകരിക്കുന്നുണ്ട്.ഇന്ത്യയില്‍ നിന്നും തങ്ങൾ തുർക്കി വഴിയാണ് സിറിയയിൽ എത്തിയതെന്നും ഇതിനായി തുർക്കിയിൽ നിന്നുമുള്ള ചിലരാണ് തങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതെന്നും ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

ഇന്ത്യയിലെ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകളില്‍ അംഗമായവര്‍, രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരെ ബ്രെയിൻ വാഷ്’ ചെയ്തുകൊണ്ട് തങ്ങളുടെ ഭീകരവാദ ആശയങ്ങളിലേക്ക് അടുപ്പിക്കാനാണ് തുർക്കിഷ് ഏജന്റുമാർ ശ്രമിക്കുന്നത് എന്നാണ് വിവരം. ഇതിനായി ഇവർക്ക് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഭീകരവാദം വളര്‍ത്താനുള്ള പ്രവർത്തനങ്ങൾക്ക് തുർക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എർദോഗന്റെ മകൻ ബിലാൽ എർദോഗനാണ് നേരിട്ട് പ്രവർത്തിക്കുന്നതെന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നു. കുറച്ചു വർഷങ്ങളായി തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ കമാൻഡറായി പ്രവർത്തിക്കുന്ന ഇയാള്‍ ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിലുള്ള യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനായി രഹസ്യ ഓപറേഷനുകളും നടത്തുന്നുണ്ട് എന്നാണ് വിവരം.

എന്നിരുന്നാലും ഇതിനെല്ലാം പിറകില്‍ എർദോഗന്‍റെ മാസ്റ്റർ ബ്രെയിൻ’ തന്നെയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തിയിലൂടെ തങ്ങള്‍ക്ക് തെക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും മുസ്ലീങ്ങൾക്കിടയിൽ പ്രശസ്തിയും സ്വാധീനവും നേടിയെടുക്കാമെന്ന് തുര്‍ക്കി കരുതുന്നു.

ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, മത താല്‍പ്പര്യങ്ങളുള്ള ചില രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവയിലൂടെ ഇന്ത്യയിലെ ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടില്‍ പറയുന്നു. മാത്രമല്ല, ഇന്ത്യയുടെ നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാന്‍റെ മേൽ തുർക്കി സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.