നാദാപുരത്തെ ബസ് സ്റ്റോപ്പ് തകർത്ത സംഭവത്തിൽ വഴിത്തിരിവ്; സ്ഥാപിച്ചതും തകര്‍ത്തതും സിപിഎം തന്നെ
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സിപിഎം സ്ഥാപിച്ച ബസ് സ്റ്റോപ്പ് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. പ്രദേശത്തെ ബസ് സ്റ്റോപ്പ് തകർത്തത് സിപിഎമ്മിന്റെ പ്രവർത്തകർ തന്നെയാണെന്ന് നാദാപുരം പോലീസ് കണ്ടെത്തി.
നാദാപുരത്തെ കോൺഗ്രസ്, എൽജെഡി, മുസ്ലീംലീഗ് പാർട്ടികളുടെ ഓഫീസുകൾ അക്രമിച്ച സംഭവത്തിൽ പിടിയിലായ സിപിഎമ്മിന്റെ പ്രവർത്തകരാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി നിർമ്മിച്ച ഈ ബസ് സ്റ്റോപ്പും തകർത്തത്.
വെള്ളൂർ സ്വദേശികളായ പി ഷാജി (32), സി.കെ. വിശ്വജിത്ത് (32), മുടവന്തേരി സ്വദേശി എം സുഭാഷ് (39) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യൂത്ത് ലീഗിന്റെ പ്രവർത്തകനായിരുന്ന അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ് ഷാജി. പാർട്ടി ഓഫീസുകൾ ആക്രമിച്ച സംഭവവുമായി കേസിൽ പോലീസ് പിടിയിലായ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് ബസ് സ്റ്റോപ്പ് തകർത്തതും ഇവർ തന്നെയാണെന്ന് വ്യക്തമായത്.