ഇപ്പോഴത്തെ കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം പഴയകാമുകിയെ വിവാഹം ചെയ്തു: വിവാഹപിറ്റേന്ന് അറസ്റ്റ്

single-img
5 September 2020

കേളകത്ത് ആദിവാസി യുവതിയെ കൊലപ്പെടുത്തിയ അനൂപ്, കൊലപാതകം നടത്തി പത്തു ദിവസത്തിനു ശേഷം കാമുകിയെ വിവാഹം കഴിച്ചു. വിവാഹത്തിൻ്റെ പിറ്റേ ദിവസമാണ് പ്രതി പിടിയിലാകുന്നത്. കൊട്ടിയൂർ മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ(34)യെ കൊലപ്പെടുത്തിയ കേസിലാണ് കോളയാട് പെരുവയിലെ പാലുമി വിപിൻ (24) അറസ്റ്റിലാവുന്നത്. 

കൊലനടത്തിയതിന്റെ പത്താം നാളാണ് ആദ്യ കാമുകിയെ ഇയാൾ വിവാഹം ചെയ്തത്. എന്നാൽ വിവാഹപ്പിറ്റേന്ന് ഇയാൾ പിടിയിലാവുകയായിരുന്നു.കഴിഞ്ഞ 28ന് ആണ് പുരളിമലയിൽ ശോഭയുടെ മൃതദേഹം കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  വിവാഹിതയായിരുന്ന ശോഭ ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നാണ് വിവരം. 

ശോഭയുമായി പ്രണയത്തിലാകും മുൻപ് കേളകം വെള്ളൂന്നി സ്വദേശിയായ പെൺകുട്ടിയുമായി വിപിൻ അടുപ്പത്തിലായിരുന്നു. ഈ യുവതിയെ ഈ മാസം രണ്ടിനാണ് വിപിൻ വിവാഹം ചെയ്തത്. തൊട്ടടുത്ത ദിവസം കൊലപാതകക്കേസിൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. 

വിപിനും ശോഭയും പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. തുടർന്ന് 24ന് വീട്ടിൽ നിന്ന് ശോഭയെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

കൊലപാതകത്തിനു ശേഷം ശോഭയുടെ ആഭരണങ്ങളും മറ്റും എടുത്ത ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. 28നാണ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. കാൽ നിലത്തിഴയുന്ന വിധത്തിലായിരുന്നു മൃതദേഹം.