‘സിങ്കം’ പോലെയുള്ള സിനിമകളിൽ പ്രചോദിതരാകരുത്; ഐപിഎസ് പ്രൊബേഷണര്‍മാരോട് പ്രധാനമന്ത്രി
പോലീസ് ഉദ്യോഗസ്ഥരെ അതിമാനുഷികരായി അവതരിപ്പിക്കുന്ന ‘സിങ്കം’ പോലെയുള്ള സിനിമകളിൽ ഉദ്യോഗസ്ഥർ പ്രചോദിതരാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വീസില്‍ എത്തിയാല്‍ ചില പൊലീസുകാർക്ക് തുടക്കത്തില്‍ ‘ഷോ’ കാണിക്കാനായിരിക്കും താൽപര്യമുണ്ടാകുക.
അങ്ങിനെ ചെയ്യുമ്പോള്‍ പോലീസ് എന്നതിന്റെ പ്രധാന കർത്തവ്യം തന്നെ മറന്നുപോകും. ഹൈദരാബാദിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷനല്‍ പോലീസ് അക്കാദമിയില്‍ നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പുതിയ ബാച്ചിലെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
” എല്ലാ വര്‍ഷവും അക്കാദമിയില്‍നിന്നു പാസ്സാകുന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടായിരുന്നു.എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ എന്റെ അധികാര സമയം ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങള്‍ യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണം. ഒരിക്കലും യൂണിഫോം ദുരുപയോഗം ചെയ്യരുത് എന്നത് വളരെ പ്രധാനമാണ‌്. നിങ്ങള്‍ ധരിക്കുന്ന കാക്കി യൂണിഫോമിനോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. രാജ്യമാകെ ഈ കോവിഡ് സമയത്ത് പോലീസ് നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യര്‍ക്ക് സമൂഹത്തിലെ പൊതുജനങ്ങളുടെ മനസ്സില്‍ ഇടംനേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.” – പ്രധാനമന്ത്രി പറഞ്ഞു.
തികച്ചും അപ്രതീക്ഷിതമായി എന്തും നേരിടേണ്ടി വരാം എന്ന രീതിയിലുള്ള ജോലിയാണ് നിങ്ങളുടേത്. അതുകൊണ്ടുതന്നെ നിങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കുകയും തയാറാകുകയും വേണം. ചിലപ്പോള്‍ വലിയ തോതിലുള്ള സമ്മര്‍ദമുണ്ടാകും. അവിടെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം. ഇടയ്ക്കിടെ, അതായത് അവധിദിവസങ്ങളിലോ മറ്റോ ഒരു അധ്യാപകനെയോ അതല്ലെങ്കില്‍ നിങ്ങള്‍ ബഹുമാനിക്കുന്ന, നിങ്ങള്‍ക്ക് ഉപദേശം തരാന്‍ കഴിവുള്ള ഒരാളെയോ സന്ദര്‍ശിക്കുക. അതേപോലെ തന്നെ പോലീസിങ്ങില്‍ ശാരീരികക്ഷമത പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.