ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല: മന്ത്രി തോമസ് ഐസക്
ബിജെപി ഇന്ന് ഉന്നയിച്ച സംസ്ഥാന മുഖ്യമന്ത്രിയുടെ ‘വ്യാജ ഒപ്പ്’ ആരോപണത്തിൽ പ്രതികരണവുമായി ധമന്ത്രി തോമസ് ഐസക് രംഗത്തെത്തി. ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചാനല്‍ ചര്‍ച്ചയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് “ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയിൽ മുഖ്യമന്ത്രിയ്ക്ക് അപരനോ എന്ന വിഷയത്തിലെ ചർച്ചയുടെ പോസ്റ്റർ കണ്ട് ഞാൻ അന്തം വിട്ടുപോയി. അസംബന്ധം എന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാവുന്ന ഒരു ആരോപണത്തിന്മേലാണ് ചർച്ച. അതിന്റെ വസ്തുത സ്വന്തം നിലയ്ക്ക് അന്വേഷിക്കാൻ ഈ മാധ്യമസ്ഥാപനത്തിന് ബാധ്യതയില്ലേ?”- എന്നും മന്ത്രി ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയിൽ മുഖ്യമന്ത്രിയ്ക്ക് അപരനോ എന്ന വിഷയത്തിലെ ചർച്ചയുടെ പോസ്റ്റർ കണ്ട് ഞാൻ അന്തം വിട്ടുപോയി. അസംബന്ധം എന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാവുന്ന ഒരു ആരോപണത്തിന്മേലാണ് ചർച്ച. അതിന്റെ വസ്തുത സ്വന്തം നിലയ്ക്ക് അന്വേഷിക്കാൻ ഈ മാധ്യമസ്ഥാപനത്തിന് ബാധ്യതയില്ലേ?
ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.
ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം.
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ.