രാജ്യത്ത് കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി മൊബൈല്‍ കമ്പനികള്‍

single-img
2 September 2020

രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിക്കും. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വര്‍ദ്ധനയും ഇത്തരത്തിൽ ചര്‍ച്ചയാകുന്നത്.

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന.

ഏറ്റവുമൊടുവിലായി കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍ ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികളുടെ കുടിശിക. സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശിക അഥവാ എജിആര്‍.