ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സംസ്ഥാന സർക്കാർ; ഉത്തരവിറങ്ങി
നിലവിലെ ക്രൈം ബ്രാഞ്ച് മേധാവിയായ ടോമിന്‍ ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി റാങ്കിലേക്ക് സ്ഥാനകയറ്റം നല്‍കി സംസ്ഥാന സര്‍ക്കാര്‍. 1986 ബാച്ചിലെ റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിച്ച ഒഴിവിലേക്കാണ് 1987 ബാച്ചുകാരനായ ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് നിയമനം പിന്നീട് നല്‍കും.
ഇദ്ദേഹത്തിന് പോലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി നല്‍കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. 2021 ജൂണില്‍ സംസ്ഥാനത്തിന്റെ പോലീസ് മേധാവി പദവിയില്‍ നിന്നും ലോക്‌നാഥ് ബെഹ്റ വിരമിക്കും. അപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. അതുകൊണ്ടുതന്നെ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
നേരത്തെ തച്ചങ്കരി കെഎസ്ആര്‍ടിസിയിലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ ജനപ്രീതി നേടിയതായിരുന്നു. സര്‍വീസില്‍ മുന്‍കാലങ്ങളില്‍ കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു ടോമിന്‍ ജെ തച്ചങ്കരി.
കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 3 വര്‍ഷത്തെ സേവനകാലാവധി ഇനിയും അവശേഷിക്കുന്നുണ്ട്.