മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്; ഏഴു ദിവസം ദുഃഖാചരണം

single-img
1 September 2020

ഇന്നലെ വൈകിട്ടു അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ. ഇന്ന് രാവിലെ ഒന്‍പതിന് സൈനിക ആശുപത്രിയില്‍നിന്ന് വസതിയിലെത്തിക്കുന്ന ഭൗതിക ശരീരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പന്ത്രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര ചടങ്ങുകൾ. പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്ന അദ്ദേഹം ദില്ലിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ മകൻ അഭിജിത് മുഖർജിയാണ് അദ്ദേഹത്തിന്‍റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു. പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രസർക്കാർ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

കോവിഡ് മാനദണ്ഡങ്ങളുടെ കര്‍ശന വലയത്തിലായിരിക്കും അരനൂറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവിധവേഷങ്ങളില്‍ തിളങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം. രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ ഔദ്യോഗിക വസതിയിലേക്ക് പ്രണബിന്‍റെ ഭൗതിക ശരീരം അവസാനമായി എത്തിക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമും ഇതേവീട്ടിലാണ് പദവി ഒഴിഞ്ഞശേഷം താമസിച്ചിരുന്നത്.