പ്രതികളാരും തന്നെ വിളിച്ചിട്ടില്ല, ആരോപണത്തിന് മറുപടിയുമായി അടൂർ പ്രകാശ്

single-img
1 September 2020

വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിനുശേഷം അക്രമികൾ ആദ്യം വിവരം ധരിപ്പിച്ചത് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെയാണെന്ന മന്ത്രി ഇപി ജയരാജൻ ഉന്നയിച്ച ആരോപണം തള്ളി അടൂർ പ്രകാശ്. അക്രമികൾ തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അത് തെളിവു സഹിതം പുറത്തുകൊണ്ടുവരണം. വെറുതെ കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല. ജയരാജൻറ സ്വഭാവം അതായതുകൊണ്ട് അദ്ദേഹം ഇതും ഇതിനപ്പുറവും പറയും. രാഷ്ട്രീയ കാഴ്ചപ്പാടോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിലകുറച്ചു കാണുന്നില്ല. മാന്യതയുണ്ടെങ്കിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതാവെന്ന നിലയിൽ ജയരാജൻ ഏറ്റെടുക്കണം -അടൂർ പ്രകാശ് പറഞ്ഞു.

ആരോപണങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. വിളിച്ചിട്ടുണ്ടെങ്കിൽ അതിന് രേഖയുണ്ടാവുമല്ലൊ. ആരെ വിളിച്ചു, ഏത് നമ്പറിൽ, എപ്പോൾ വിളിച്ചു എന്നതൊക്കെ എടുക്കാൻ സാധിക്കും. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതക്ക് യോജിച്ചതല്ല. കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോൺഗ്രസുകാരെന്നും കോൺഗ്രസിൻറ ചരിത്രം അതല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.സജിത്തിനെയും അറിയില്ല, പ്രതികളാരെയും അറിയില്ല. ഒരു സിഐടിയു കാരൻ പ്രതിയായി ഉണ്ട്. അദ്ദേഹത്തെ രക്ഷപ്പെടുത്താനായിരിക്കണം ഇപി ജയരാജനെ പോലുള്ള ആളുകൾ ഇറങ്ങിത്തിരച്ചതെന്ന് സംശയമുണ്ടെന്നും അടൂർ പ്രകാശൻ കൂട്ടിച്ചേർത്തു.

കൊലപാതകം ആസൂത്രിതമാണെന്നും കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടന്നതെന്നും മന്ത്രി ഇ പി ജയരാജൻ ആരോപിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായിട്ടായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.