ബിജെപി പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം അന്വേഷിച്ചാല്‍ മതി: കടകംപള്ളി സുരേന്ദ്രൻ
സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ഒരുവിഭാഗം കേന്ദ്രഭരണ കക്ഷിയുടെ നേതാക്കളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിയവരിൽ ഒരുവിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കള്ളക്കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാരെന്ന് പൊതുസമൂഹം വിലയിരുത്തി വരികയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുകൂല ചാനല്‍ ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ ചാനലിനെ തള്ളി ബിജെപി നേതാക്കള്‍ രംഗത്ത് വന്നതും അദ്ദേഹം പരാമര്‍ശിച്ചു.
‘ചോദ്യം ചെയ്യലും മൊഴി നല്‍കലുമെല്ലാം സ്വാഭാവിക നടപടികള്‍ മാത്രമാണ്. പക്ഷേ ജനം ടിവിയെ ബിജെപി തള്ളിക്കളഞ്ഞു എന്നതാണ് ഇതിനകത്തെ പ്രധാന പ്രശ്‌നം. ജനം ടിവിയിലെ ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ ആ ചാനലിനെ തന്നെ ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര സഹമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ബിജെപി എന്താണെന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മള്‍ അന്വേഷിച്ചാല്‍ മതി.´- കടകംപള്ളി പറഞ്ഞു.
ഒരു അന്തസ്സും അക്കാര്യത്തില്‍ പാലിക്കാന്‍ അവര്‍ക്കു സാധിക്കില്ലെന്നും – അദ്ദേഹം പറഞ്ഞു.