പെരിയാർ ;’മൃതദേഹം’ പുറത്തെടുക്കാന്‍ മൂന്ന് മണിക്കൂര്‍ പരിശ്രമം, കണ്ടത് വസ്ത്രക്കടയിലെ ഡമ്മി

single-img
29 August 2020

പെരിയാറിൽ പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്ത് മൃതദേഹം കണ്ടതായി നാട്ടുകാർ, എന്നാൽ തുടർന്ന് നടത്തിയ തെരച്ചിലിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് പുറന്തള്ളിയ ഡമ്മിയാണെന്ന് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് പുഴയിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ ഇല്ലിപ്പടർപ്പിൽ മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞത്. വാർത്ത പടർന്നതോടെ പൊലീസും സ്ഥലത്തെത്തി. മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറില്‍ ഇറങ്ങുന്നവർക്ക് ധരിക്കാനുള്ള പിപിഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത്.ആലങ്ങാട് പൊലീസ് ഫൈബര്‍ ബോട്ടിലാണ് സ്ഥലത്തത്തിയത് .

മുങ്ങൽ വിദഗ്ദ്ധനായ അടുവാശ്ശേരി സെയ്ദ്മുഹമ്മദിൻറെ നേതൃത്വത്തിൽ നാലംഗ സഘം ‘മൃതദേഹാവശിഷ്ടം’ കരക്കടുപ്പിക്കാൻ ശ്രമം തുടങ്ങി. മുങ്ങൽ വിദഗ്ദ്ധനായ അടുവാശ്ശേരി സ്വദേശി സെയ് ‌ദ്മുഹമ്മദ്, മകൻ സമീൽ, സന്നദ്ധ പ്രവർത്തകനായ ആദം ഷിജു, അസീസ് കണ്ടകത്ത് എന്നിവർ മൃതദേഹം കണ്ടെടുക്കാൻ വഞ്ചിയിൽ പുഴയിലേക്ക് പോയി. പടർന്നു പന്തലിച്ച ഇല്ലിപ്പടർപ്പിനടിയിൽ ഒഴുക്കിൽപ്പെട്ട് തങ്ങി നിൽക്കുന്ന ‘മൃതദേഹം’ കരയ്ക്കടുപ്പിക്കാൻ ഇവർ മൂന്ന് മണിക്കൂറോളം ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ പിന്നീട് സെയ്ത്മുഹമ്മദ് ഇല്ലിക്കാടിന്റെ അടിയിൽ മുങ്ങിയെത്തി നോക്കിയപ്പോഴാണ് ‘മൃതദേഹ’ത്തിനു തലഭാഗം ഇല്ലെന്നു മനസ്സിലായത്. അത് വസ്ത്രവ്യാപാര കടകളിൽ വയ്ക്കുന്ന ഡമ്മിയാണെന്നും വ്യക്തമാവുകയും ചെയ്തു. പഞ്ഞി കൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തിൽ കുതിർന്നു പോയതാണെന്ന് കരുതുന്നു. ശക്തമായ അടിയൊഴുക്കു കാരണം ഡമ്മി എടുക്കാൻ കഴിഞ്ഞില്ല. മൃതദേഹമാണെന്നു കരുതി തിരച്ചിൽ നടത്തുന്നതിനിടെ ആലങ്ങാട് പോലീസും , കോവിഡ് പശ്ചാത്തലത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കാൻ പെരിയാറിൽ ഇറങ്ങേണ്ടി വന്നാൽ രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള പി.പി.ഇ. കിറ്റുമായി നിന്ന ചെങ്ങമനാട് പോലീസും മാതൃകയായി.

വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും ഉപേക്ഷിച്ച ഡമ്മിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ്​ നാടിന് ആശ്വാസമായത്. മണിക്കൂറുകളോളം സാഹസിക ദൗത്യം കഴിഞ്ഞ് മടങ്ങിയത്തെിയ നാലുപേരെയും ചെങ്ങമനാട് എ.എസ്.ഐ ടി.കെ. വര്‍ഗീസിൻെറയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.