ഐസ്‌ക്രീമിന് പത്ത് രൂപ കൂടുതല്‍ വാങ്ങി; റെസ്റ്റോറന്റിന് പിഴ രണ്ട് ലക്ഷം രൂപ

single-img
27 August 2020

ഐസ്‌ക്രീം വിറ്റപ്പോൾ പത്ത് രൂപ കൂടുതല്‍ വാങ്ങിയ മുംബൈ സെന്‍ട്രലിലുളള റെസ്റ്റോറന്റിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം . പരാതി നൽകി ആറുവര്‍ഷത്തിന് ശേഷമാണ് ഉത്തരവ് വന്നത് എന്ന് മാത്രം. പിഴയ്ക്ക് പുറമെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും ഫോറം നിർദ്ദേശം നൽകി.

മുംബൈ സെന്‍ട്രലിൽ 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ റെസ്റ്റോറന്റിന്റെ ദിവസേനയുള്ള വരുമാനം ഏകദേശം 40,000 മുതല്‍ 50,000 രൂപ വരെയാണ്. ഉത്പന്നങ്ങൾക്ക് എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കി ഉറപ്പായും ഈ സ്ഥാപനം ലാഭം കൊയ്തിരിക്കുമെന്നും ഫോറം നിരീക്ഷിച്ചു. ഡൽഹിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ജാധവിന്റെ പക്കല്‍ നിന്നാണ് 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈ റസ്റ്റോറന്റ് ഈടാക്കിയത്.

2015-ലായിരുന്നു ഇതുസംബന്ധിച്ച പരാതി ദക്ഷിണ മുംബൈയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നൽകുന്നത്. ജാധവ് റെസ്റ്റോറന്റില്‍ നിന്നും ഐസ്‌ക്രീം വാങ്ങിയതിന്റെ ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. എന്നാൽ കടയും റെസ്റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്ന് റെസ്‌റ്റോറന്റ് വാദിച്ചു. എന്നാല്‍ ഫോറം ഈ വാദം അംഗീകരിച്ചില്ല.

റെസ്റ്റോറന്റ് നൽകുന്ന സേവനങ്ങള്‍ ഒന്നും ആവശ്യപ്പെടാത്ത ഉപഭോക്താവില്‍ നിന്ന് കൂടുതലായി തുക ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.