രോഗികളുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന വേണ്ട: യുഎസ് ആരോഗ്യവകുപ്പ്
കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് യുഎസ് ആരോഗ്യവകുപ്പ്. എന്നാല്‍ ഇതിന് വിപരീതമായി കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു ആദ്യം അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.
യുഎസിന്റെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) വെബ്‌സൈറ്റിലാണ്
കഴിഞ്ഞ തിങ്കളാഴ്ച പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ഇടപെടലാണ് ഈ പുതിയ നിര്‍ദ്ദേശത്തിന്റെ പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് കോവിഡ് പരിശോധനകള്‍ വ്യാപിപ്പിക്കേണ്ട കാര്യമില്ല എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. അമേരിക്കയില്‍ രോഗികളുടെ എണ്ണം കൂടുന്നത്രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന പ്രതീതി ആയിരിക്കും ഉണ്ടാക്കുക എന്നാണ് ട്രംപിന്റെ വാദം.ഇതിനോടകം 5.8 മില്യൻ ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധയുള്ളത്. ഇതേവരെ1,80,000 പേര്‍ മരിക്കുകയും ചെയ്തു.