സുരക്ഷിതമല്ല: മുഹറം പ്രദക്ഷിണത്തിന് സുപ്രീംകോടതിയുടെ വിലക്ക്
മുഹറം ദിനത്തിലെ പ്രദക്ഷിണത്തതിന് സുപ്രീംകോടതി അനുമതി നൽകിയില്ല. കൊവിഡ് വൈറസ് വ്യാപന ഭീതി ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിൽ മുഹറം പ്രദക്ഷിണം സുരക്ഷിതമല്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. പ്രദക്ഷിണം നടത്തുന്നത് ആശയകുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രദക്ഷിണം നടന്നാൽ ഒരു സമുദായം കൊവിഡ് പരത്തി എന്ന രീതിയിലുള്ള പ്രചരണത്തിന് ഇത് വഴിവെക്കുമെന്ന് കോടതി ഉത്തരവില്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അഭിപ്രായപ്പെട്ടു.
എന്നാൽ, നേരത്തെ പുരി ക്ഷേത്രത്തിലും മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രത്തിലും പ്രദക്ഷിണത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ആ ആഘോഷങ്ങൾ അവിടെ മാത്രമുള്ള ആഘോഷമാണെന്ന് കോടതി പറഞ്ഞു. പക്ഷെ ഇവിടെ മുഹറം പ്രദക്ഷിണം എന്നത് രാജ്യവ്യാപകമായി ഉള്ളതാണെന്നും അതുകൊണ്ടുതന്നെ അനുമതി നല്‍കാന്‍ കഴിയില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.