വിമാനത്താവള വിഷയത്തിൽ കേന്ദ്രം തീരുമാനമെടുത്തു കഴിഞ്ഞു, അതിനെ അനുകൂലിക്കുന്നു: യൂസഫലി

single-img
27 August 2020

തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന വിവാദത്തിലേക്ക് തൻ്റെ പേര് വലിച്ചിഴച്ച നടപടിയെ വിമർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഈ വിഷയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതാണ്. ഇതിനെതിരേയുള്ള കേരളസർക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ലെന്നും യൂസഫലി പറഞ്ഞു. 

വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാൻ അപേക്ഷിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നടക്കുന്ന കേന്ദ്ര-കേരള തർക്കത്തിലേക്ക്‌ എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് സൂംവഴി നടത്തിയ പത്രസമ്മേളനത്തിൽ യൂസഫലി വ്യക്തമാക്കി. 

തിരുവനന്തപുരത്ത് ഏറ്റവും വലിയ ഷോപ്പിങ് മാളും എല്ലാവിധ സജ്ജീകരണങ്ങളുമായി ഹയാത്ത് പഞ്ചനക്ഷത്രഹോട്ടൽ ലുലുഗ്രൂപ്പ് പണിതുവരികയാണ്.വലിയ നിക്ഷേപമാണ് തിരുവനന്തപുരത്ത് ലുലു നടത്തുന്നത്. വിമാനത്താവളവികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയിൽ വളരണമെന്നാണ് ആഗ്രഹമെന്നും യൂസഫലി പറഞ്ഞു. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലിൽ താൻ ഉൾപ്പെടെ 19600 ഓഹരി ഉടമകളുണ്ട്. കണ്ണൂരിൽ എണ്ണായിരത്തിലേറെയാണ് ഓഹരി ഉടമകൾ. അവിടെ ഇപ്പോഴും ഓഹരികൾ ആർക്കുവേണമെങ്കിലും വാങ്ങാനുമാവും. എന്നിട്ടും തന്നെമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് യൂസഫലി പറഞ്ഞു. 

ഇപ്പോൾ തിരുവനന്തപുരത്ത് കേന്ദ്രം തീരുമാനമെടുത്തുകഴിഞ്ഞു. അതിനെ അനുകൂലിക്കുന്നു. മറിച്ചൊരു തീരുമാനം വന്നാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ചോദ്യത്തിന് മറുപടിയായി യൂസഫലി പറഞ്ഞു.