സ്വര്‍ണ്ണ കടത്ത് കേസ്: നാല് പേർ കൂടി എന്‍ഐഎയുടെ പിടിയിൽ

single-img
26 August 2020

സംസ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി ജിഫ്‍സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ പി, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി പി അബ്ദുൾ ഹമീദ് എന്നിവരെയാണ്തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. ഇതോടുകൂടി കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ആകെ 25 പ്രതികളാണുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഈ വിവരം എൻഐഎ പുറത്തുവിടുന്നത് ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് നടത്തിയ തെരച്ചിലിന് ശേഷമാണ്. മലപ്പുറത്തുള്ള മലബാർ ജ്വല്ലറി, അമീൻ ഗോൾഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളില്‍ എൻഐഎ തെരച്ചിലിൽ ചില ഡിജിറ്റൽ ഉപകരണങ്ങളും തെളിവായി കണക്കാക്കാവുന്ന രേഖകളും കണ്ടെത്തി എന്നും എന്‍ഐഎ അറിയിക്കുകയും ചെയ്തു.

ഇതിൽ തെരച്ചില്‍ നടന്ന മലബാർ ജ്വല്ലറി അറസ്റ്റിലായ മലപ്പുറം സ്വദേശി അബൂബക്കറിന്‍റേതാണ്. ജില്ലയിലെ തന്നെ അമീൻ ഗോൾഡിന്‍റെ ഉടമയാണ് അറസ്റ്റിലായ അബ്ദുൾ ഹമീദ്, കോഴിക്കോടുള്ള അമ്പി ജ്വല്ലറിയുടെ ഉടമയാണ് ഷംസുദ്ദീൻ. സ്വര്‍ണ്ണ കടത്ത് നടത്തിയ ശേഷം ഇടനിലക്കാർ വഴി ഇത് കേരളത്തിന്‍റെ പലയിടങ്ങളിൽ എത്തിച്ചുവെന്നതിന് കൃത്യമായ തെളിവും മൊഴികളും എൻഐഎയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഇവരിലേക്കും എത്തിയത്.