തലസ്ഥാനത്ത് മുന്നറിയിപ്പ് ;വരുന്ന മൂന്നാഴ്ച തീവ്രരോഗവ്യാപനത്തിന് സാധ്യത

single-img
25 August 2020

തിരുവനന്തപുരം ജില്ലയിൽ വരുന്ന മൂന്നാഴ്ചയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തില്‍ എത്തിയേക്കാം. വൈറസ് ബാധിതരില്‍ 95 ശതമാനം സമ്പര്‍ക്കരോഗികളെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി . രോഗലക്ഷണമുളളത് 15 ശതമാനത്തിനുമാത്രമാണ്. സമൂഹവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് കര്‍മപദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സന്നദ്ധസേന രൂപീകരിച്ച് പ്രതിരോധമതില്‍, എല്ലാ വാര്‍ഡിലും കോവിഡ് നിയന്ത്രണ ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു.

കൊവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പറഞ്ഞു . തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കിയതായും ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചര്‍ച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കും. കൂടുതൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങള്‍ സ്വയം മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. അതേസമയം, തിരുവനന്തപുരത്ത് 12 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവളം സ്റ്റേഷനില്‍ വനിത ഉള്‍പെടെ നാലു പൊലീസുകാര്‍ക്കും ആര്‍.ആര്‍ എഫില്‍ അഞ്ചും വിഴിഞ്ഞം സ്റ്റേഷനില്‍ ഒരാള്‍ക്കുമാണ് രോഗം.