ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പിതാവിന് മരണം വരെ കഠിനതടവ് വിധിച്ച് പോക്സോ കോടതി
ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന കേസിൽ കുറ്റക്കാരനായ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതിയുടെ വിധി. ഇതിന് പുറമെ പ്രതി അര ലക്ഷം രൂപ പിഴയും അടയ്ക്കണം. കോട്ടയം സ്പെഷൽ പോക്സോ കോടതിയായ ജില്ല അഡീഷനൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. ‘വിക്ടിം കോമ്പൻസേഷൻ ഫണ്ടി’ൽനിന്ന് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.
2018ലായിരുന്നു കോട്ടയം ജില്ലയിലെ വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അമ്മയുടെ മരണശേഷം 15കാരിയായ മകൾ പിതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ആ സമയം പ്രളയം ഉണ്ടാവുകയും വീട് തകരുകയും ചെയ്തതോടെ കുട്ടിയും പിതാവും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവിടെ കഴിയവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്നാണ് കുട്ടി ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്.
പക്ഷെ പിതാവ് നിർദ്ദേശിച്ച പ്രകാരം പെൺകുട്ടി ഇതര സംസ്ഥാന തൊഴിലാളിയുടെ പേരാണ്പോലീസിനോട് പറഞ്ഞത്. കുട്ടി നൽകിയ മൊഴി അനുസരിച്ചു പോലീസ് അന്തർ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി തുറന്നുപറഞ്ഞത്.