ഈ സർക്കാരിനൊപ്പം ഇനി പ്രതിപക്ഷമുണ്ടാകില്ല: ചെന്നിത്തല
സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ച സംഭവത്തിലാണ് ചെന്നിത്തല വിമർശനം ഉന്നയിച്ചത്. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ചെന്നിത്തല പറഞ്ഞു.
ലേലത്തില്‍ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണ്. സര്‍ക്കാരിൻ്റെ സമിതിയാണ് ടെന്‍ഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കായില്ലെന്നും ചെന്നിത്തല ചോദിച്ചു
ലാഭകരമായി വിമാനത്താവളം നടത്തി പരിചയമുള്ള സിയാലിനെ ഒഴിവാക്കിയത് വളരെ ഗൗരവമായ വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു.. കെപിഎംജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണ്. ഇതില്‍ ടെന്‍ഡറുണ്ടോ?. 10 ശതമാനം െ്രെപസ് പ്രിഫറന്‍സുണ്ടായിട്ടും കേരളം ടെന്‍ഡറില്‍ പരാജയപ്പെടുകയുണ്ടായി. വളരെ ദുരൂഹമായ ഇടപാടുകളാണ് നടന്നത്. ആര് നിര്‍ദേശിച്ചിട്ടാണ് ടെന്‍ഡറില്ലാതെ ഈ രണ്ട് കമ്പനിയെ കണ്‍സള്‍ട്ടന്റാക്കിയത്?- ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദാനിക്ക് താത്പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് തന്നെ സംശയാസ്പദമാണെന്നും ചെന്നിത്തല പറഞ്ഞു.
ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. ഞാന്‍ മനസ്സിലാക്കുന്നത് ഈ ലേലത്തിന്റെ സമയത്ത് ഇദ്ദേഹമായിരുന്നു എംഡി. ലേലം കഴിഞ്ഞതോടെ അദ്ദേഹത്തെ ആ ചുമതലയില്‍ നിന്ന് മാറ്റി. ഇത് യാദൃച്ഛികമല്ലെന്നും ചെന്നിത്തല പറഞ്ഞു.
അദാനിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ ഇത്?. നമ്മള്‍ ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.