ഉത്ര കൊലക്കേസ്: സൂരജിൻ്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

single-img
22 August 2020

കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ രേണുകയെയും സഹോദരി സൂര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തില്‍ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള  രണ്ടാമത്തെ കുറ്റപത്രത്തില്‍ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും പ്രതിചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 

ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചിരുന്നു. സൂരജിന് പാമ്പിനെ നല്‍കിയ പാമ്പുപിടുത്തക്കാരന്‍ സുരേഷ്, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.