കേന്ദ്രം വിൽപ്പനയ്ക്കു വച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻ്റ് കേരളം ഏറ്റെടുക്കുന്നു

single-img
22 August 2020

കേന്ദ്രസർക്കാർ വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിൻ്റെ ഭാഗമായുള്ള നടപടി സ്വീകരിക്കാൻ കിൻഫ്രയ്ക്ക് നിർദേശം നൽകി. ആവശ്യമായ പണം കിഫ്ബിയിൽനിന്ന് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. 

എച്ച്.പി.സി.എല്ലിന്റെ ഓഹരിത്തുകയായ 25 കോടി സർക്കാർ നൽകാമെന്നും സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ സംസ്ഥാനസർക്കാരിന് ഓഹരി കൈമാറാൻ ഉത്തരവിടുകയും ചെയ്തു.

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ സബ്‌സിഡിയറി കമ്പനിയാണ് കോട്ടയം വെള്ളൂരിൽ പ്രവർത്തിക്കുന്ന എച്ച്.എൻ.എൽ. ഇത് സ്ഥാപിക്കാൻ 600 ഏക്കറിലേറെ സംസ്ഥാനം ഏറ്റെടുത്തുനൽകിയതാണ്. എച്ച്.പി.സി.എൽ. നഷ്ടത്തിലായതോടെയാണ് വിൽപ്പനയിലേക്ക് കേന്ദ്രം നീങ്ങിയത്.

സ്ഥാപനം ഏറ്റെടുക്കാൻ താത്‌പര്യപത്രം ക്ഷണിച്ചപ്പോൾ സംസ്ഥാനസർക്കാരിന്റെ നിർദേശമനുസരിച്ച് നാല് പൊതുമേഖലാസ്ഥാപനങ്ങൾ പങ്കെടുത്തു. ഇവ നാലിനും ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഏറ്റെടുത്ത് നടത്താനാവുന്നതാണെന്ന യോഗ്യതാപത്രം ലഭിച്ചു. നാലുസ്ഥാപനങ്ങൾക്ക് പകരം, കിൻഫ്ര ഏറ്റെടുക്കൽ പ്ലാൻ സമർപ്പിക്കും. ഇത് വ്യവസായവകുപ്പ് റിയാബിനെക്കൊണ്ട് തയ്യാറാക്കി കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് സ്വകാര്യകമ്പനികളും എച്ച്.എൻ.എൽ. ഏറ്റെടുക്കാൻ രംഗത്തുണ്ട്.

2019 മാർച്ച് 31 കണക്കാക്കിയുള്ള ധനകാര്യ റിപ്പോർട്ട് പ്രകാരം 409 കോടിരൂപയാണ് സ്ഥാപനത്തിന്റെ ബാധ്യത.