”പെന്‍ഷന്‍ മൗലികാവകാശം” ബോംബെ ഹൈക്കോടതി

single-img
21 August 2020

പെന്‍ഷന്‍ മൗലികാവകാശമാണെന്ന് ബോംബെ ഹൈക്കോടതി. മൗലികാവകാശമാണെന്ന് മാത്രമല്ല അതിന്റെ ഒരു ഭാഗം പോലും നിയമപരമായിട്ടല്ലാതെ വെട്ടിക്കുറയ്ക്കുന്നത് പോലും അംഗീകരിക്കാവില്ല എന്നാണ് ജസ്റ്റിസ് രവി ദേശ്പാണ്ഡെയും ജസ്റ്റിസ് എന്‍.ബി. സൂര്യവംശിയും അടങ്ങുന്ന നാഗ്പുര്‍ ബെഞ്ച് വ്യക്തമാക്കിയത്. ബാന്ദ്രയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ അസിസ്റ്റന്റ് ഫോര്‍മാനായി വിരമിച്ച നൈനി ഗോപാലിന്റെ ഹര്‍ജി പരിഗണിക്കുകവെയായിരുന്നു രണ്ടംഗ ബെഞ്ചിന്റെ ഇത്തരത്തിലൊരു നടപടി .

നാഗ്പുര്‍ സ്വദേശിയായ നൈനി ഗോപാല്‍ 1994 ഒക്ടോബറില്‍ ജോലിയില്‍നിന്ന് വിരമിച്ചിരുന്നു. തന്റെ പെന്‍ഷനില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രലൈസ്ഡ് പെന്‍ഷന്‍ പ്രോസസിങ് സെന്റര്‍ മാസംതോറും 11,400 രൂപ വീതം 3,69,035 രൂപ തിരികെ പിടിച്ചു എന്ന് കാണിച്ചാണ് നൈനി ഗോപാല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

2007 ഒക്ടോബര്‍ മുതല്‍ 782 രൂപ പെന്‍ഷന്‍ തുകയില്‍ അധികമായി ഇദ്ദേഹത്തിന് നല്‍കി വരുന്നതായി എസ്.ബി.ഐ. കോടതിയെ അറിയിച്ചു. സാങ്കേതിക പിഴവ് മൂലം ബാങ്കിന് പണനഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് നല്‍കിയ അധികതുക തിരികെ വസൂലാക്കാന്‍ തീരുമാനിച്ചതെന്ന് എസ്.ബി.ഐ. വാദിച്ചു. പെന്‍ഷന്‍ നിശ്ചയിച്ചതില്‍ ഇദ്ദേഹത്തെ താഴ്ന്ന റാങ്കില്‍ പെടുത്തി തുക തിരികെ പിടിക്കാന്‍ റിസര്‍വ് ബാങ്കില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ. അറിയിച്ചു.

എന്നാല്‍, സാങ്കേതിക പിഴവ് സംബന്ധിച്ച് തെളിവ് നല്‍കാന്‍ ബാങ്കിന് സാധിച്ചില്ല എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. വിരമിച്ച തൊഴിലാളികളുടെ പെന്‍ഷന്‍ നിശ്ചയിക്കാന്‍ ബാങ്കിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്റെ പെന്‍ഷന്‍ തുകയില്‍നിന്ന് പണം ഈടാക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാന്‍ ബാങ്കിന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയുടെ 300-എ വകുപ്പനുസരിച്ച് പെന്‍ഷന്‍ എന്നത് സ്വത്തായാണ് വിവക്ഷിക്കുന്നതെന്നും 21-ാം വകുപ്പനുസരിച്ച് ഇത് ജീവിതനിവൃത്തിക്കായുള്ള മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനില്‍നിന്ന് പണം ഈടാക്കാനുള്ള ബാങ്കിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ബെഞ്ച് പ്രസ്താവിച്ചു.

മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടുകളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ധൃതി പിടിച്ച ഇടപെടുന്നതില്‍ രോഷം പ്രകടിപ്പിച്ച കോടതി എട്ടു ദിവസത്തിനകം 50,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടില്‍ ഇടണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. മുടക്കം വരുത്തുകയാണെങ്കില്‍ ഓരോ ദിവസവും ആയിരം രൂപ വീതം പിഴ അടക്കണമെന്നും കോടതി കൂട്ടിച്ചേർത്തു .

ശമ്പളത്തിന് ആനുപാതികമായ പെൻഷൻ ആരുടെയും ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്ന് തന്നെയാണ് കോടതിയുടെ കണ്ടെത്തൽ. എന്താണ് പെൻഷൻ ? പെൻഷൻ ആരുടെയെങ്കിലും ഔദാര്യമാണോ അതോ നമ്മുടെ അവകാശമാണോ? പലയാവർത്തി കേട്ട ചോദ്യമാണിതൊക്കെ , യഥാർത്ഥത്തിൽ ജനാധിപത്യ സമൂഹത്തിൻ്റെ വളർച്ചയുടെ ഘട്ടത്തിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ ‘നികുതി രഹിത’മായി “മാറ്റിവെക്കപ്പെട്ട വേതന”മാണ് പെൻഷൻ.

ഈ “മാറ്റിവെക്കപ്പെട്ട വേതനം”, തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും കൂടി ചേർന്നാണ് സ്വരൂപിക്കപ്പെടുന്നത് തന്നെയാണ്. തൊഴിലാളിക്ക് തൊഴിൽ ദിനങ്ങളിൽ ലഭിക്കുന്ന വേതനം യഥാർത്ഥത്തിൽ ലഭിക്കേണ്ട കൂലിക്കു പകരം “മാറ്റിവെക്കപ്പെട്ട വേതന ” -ത്തിലേക്കുള്ള വിഹിതവും കുറച്ച് ബാക്കി വരുന്ന തുക ആയിരിക്കും. തൊഴിലാളിയുടെ അധ്വാനശക്തി വിലക്കെടുക്കുന്നത് വഴി തൊഴിലുടമക്ക് ലഭിക്കുന്ന മിച്ചമൂല്യത്തിൽ നിന്നും ഒരു വിഹിതമാണ് “മാറ്റിവെക്കപ്പെട്ട വേതന “‘ത്തിലേക്ക് തൊഴിലുടമ നൽകുന്നത്. യഥാർത്ഥത്തിൽ ഈ രണ്ടു വിഹിതവും തൊഴിലാളിയുടെ അധ്വാനശക്തിയുടെ ഉല്പന്നമായാണ് രൂപം കൊള്ളുന്നത്.