`ലോകത്ത് തലയുയർത്തി നിന്ന അമേരിക്ക തൊഴില്‍ നഷ്ടത്തിൻ്റെയും ജീവ നഷ്ടത്തിൻ്റെയും രാജ്യമായി മാറി´: കമല ഹാരിസിനെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു
കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് അമേരിക്ക ചരിത്രം കുറിച്ചു. ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് ട്രംപിനെ നേരിടുക. കമലയുടെ പ്രചരണം ആരംഭിച്ചതുതന്നെ വാർത്താപ്രാധാന്യത്തോടെയായിരുന്നു. അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് കമല തൻ്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വം പരാജയമായതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവനും ജീവിതവും നഷ്ടമായെന്നും കമല ചൂണ്ടിക്കാട്ടിയിരുന്നു.
ലോകത്ത് തലയുയർത്തി നിന്ന അമേരിക്ക തൊഴില്‍ നഷ്ടത്തിൻ്റെയും ജീവ നഷ്ടത്തിൻ്റെയും രാജ്യമായി മാറിയെന്നുള്ള കമലയുടെ പ്രസ്താവന ട്രംപിനെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നാണ് കമല ആവശ്യപ്പെട്ടത്.
കമലയുടെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. പിതാവ് ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനും. ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല.
കമലയും ട്രംപും തമ്മിലുള്ള പോര് പുതിയ കാര്യമല്ല. 2020ല്‍ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന വ്യക്തിയാണ് കമല. എന്നാൽ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആ നീക്കത്തില്‍ നിന്ന് കമല ന്മാറിയത് വാര്‍ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
വിഷമിക്കേണ്ട മിസ്റ്റര്‍ പ്രസിഡൻ്റ്, നിങ്ങളുടെ വിചാരണയില്‍ ഞാന്‍ നിങ്ങളെ കാണും. ഞാന്‍ ശതകോടീശ്വരിയൊന്നുമല്ല. എനിക്ക് പ്രചാരണത്തിനായി സ്വന്തമായി പണം കണ്ടെത്താനാകില്ല. പ്രചാരണം തുടരുന്നതിനനുസരിച്ച് ഞങ്ങള്‍ക്ക് മത്സരിക്കേണ്ട പണം കണ്ടെത്തുക എന്നത് ദുര്‍ഘടമാകും- അന്നു കമല ട്രംപിന് മറുപടി നൽകുകയും വായടപ്പിക്കുകയും ചെയ്തിരുന്നു.