‘അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല’; സര്‍ക്കാരിനോട് ബി ഉണ്ണിക്കൃഷ്ണന്‍

single-img
20 August 2020

ശുചീകരണത്തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ സർക്കാർ മാറ്റം വരുത്തണമെന്ന ആവശ്യവുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ രംഗത്ത് . ‘വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധനസഹായം’ എന്ന പേരിൽ അച്ചടിച്ചു വന്ന പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബി ഉണ്ണിക്കൃഷ്ണന്റെ ആവശ്യം. നമ്മുടെ സമൂഹം എവിടെ നിൽക്കുന്നുവെന്ന വലിയ ചോദ്യമാണ് സംവിധായകൻ സമൂഹത്തോട് ചോദിക്കുന്നതെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലടക്കം ചോദിക്കുന്നത് .

ഈ തൊഴിലാളികളെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ഈ പ്രയോഗം മാറ്റിയേ തീരൂവെന്നും ബി ഉണ്ണികൃഷ്ണൻ ആവശ്യപെടുന്നു. തന്റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടവരുടെ മക്കൾ പണിയെടുക്കുന്നുണ്ടെന്നും അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണെന്നും അദ്ദേഹം പറയുന്നു.
ബി ഉണ്ണിക്കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ് ;

‘അവന്റെ കൊടി ആകാശത്തിലങ്ങനെ പാറിക്കൊണ്ടിരുന്നു. നിരായുധരായ, ആത്മശക്തി മാത്രം രക്ഷയരുളുന്ന ആ ജനസമൂഹം ആ തോട്ടിയുടെ മകന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി. അവരുടെ സഖാക്കൾ മൂന്നിടത്ത് വെടിയേറ്റ് പതിച്ചു. എന്നിട്ടും ആ ഘോഷയാത്രയെ ചിതറിക്കാൻ വെടിയുണ്ടകൾക്ക് കഴിഞ്ഞില്ല. വിടവ് വരാതെ, അണി മുറിയാതെ ആ ഘോഷയാത്ര നീങ്ങി ‘

വർഷങ്ങൾക്ക് മുമ്പ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘തോട്ടിയുടെ മകൻ’ എന്ന നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. തോട്ടിപ്പണി ചെയ്തിരുന്ന ഇശക്കുമുത്തുവിന്റേയും മകൻ ചുടല മുത്തുവിന്റേയും അയാളുടെ മകൻ മോഹനന്റേയും ജീവിതങ്ങളിലൂടെ, സമൂഹം വെറുപ്പോടെയും അവജ്ഞയോടെയും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരുടെ കഥ പറയുമ്പോഴും തകഴിക്ക് നിശ്ചയമുണ്ടായിരുന്നു താൻ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കഥയാണ് പറയുന്നതെന്ന്. മറ്റുള്ളവർക്ക് വൃത്തികേടായി തോന്നുമ്പോഴും നോവലിലൊരിടത്തും ‘വൃത്തിഹീനമായ തൊഴിൽ ‘ എന്ന പ്രയോഗം തകഴി നടത്തിയിട്ടില്ല.

മഹാരാജാസ് കോളേജ് അധ്യാപകന്‍ R L രജിത് കഴിഞ്ഞ ദിവസം FB യില്‍ കുറിച്ച പോസ്റ്റ് ആണ് വീണ്ടും ‘തോട്ടിയുടെ മകനെ’ ഓർക്കാനിടയാക്കിയത്. ‘വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധന സഹായം’ എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്റെ പോസ്റ്റ്.

ഇതു ശ്രദ്ധയിൽ പെട്ടതിനു ശേഷം ഞാൻ വെറുതേ ചില അന്വേഷണങ്ങൾ നടത്തി. PRDയിൽ നിന്നാണ് സാധാരണ ഇത്തരം അറിയിപ്പുകൾ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. PRD ഉദ്യോഗസ്ഥരോട് തിരക്കിയപ്പോൾ മനസിലായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റേതാണ് അറിയിപ്പെന്ന്. അറിയിപ്പ് കൈപ്പറ്റിയ ഒരു ഉദ്യോഗസ്ഥൻ പട്ടികവർഗ്ഗ വകുപ്പിലേക്ക് വിളിച്ചന്വേഷിച്ചു. ‘ ഇത് ഇങ്ങനെ കൊടുക്കാൻ പാടുണ്ടോ?’ എന്ന്.
അൺ ക്ലീൻ ഒക്യുപ്പേഷൻ എന്നാണ് തങ്ങൾ ഇതിനെ വിളിക്കുന്നതെന്നും അതിന്റെ തർജമയാണ് അറിയിപ്പിൽ കൊടുത്തതെന്നുമാണ് ഉദ്യോഗസ്ഥന് കിട്ടിയ വിവരം.14-ാം നിയമസഭയുടെ 15-ാം സമ്മേളനത്തിൽ, അതായത് 2019 ജൂൺ 17ന് നിയമസഭയിൽ യു പ്രതിഭ MLA പട്ടിക വിഭാഗം മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ‘പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ നല്കുന്ന സഹായത്തെ’ പറ്റിയായിരുന്നു ചോദ്യം. അതിന് മന്ത്രി നല്കിയ മറുപടി ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. സർക്കാർ സഹായം ലിസ്റ്റ് ചെയ്തതിൽ 10-ാമതായി രേഖപ്പെടുത്തിയിരിക്കുന്നത്, വൃത്തിഹീന തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്കുള്ള സഹായമെന്നാണ്. നോക്കണം, ഒരു സർക്കാർ രേഖയിലാണിത്.

സർക്കാരിന്റെ കണക്ക് പ്രകാരം 600 ഉം അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളവും വരുന്ന മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന മനുഷ്യരെ സർക്കാർ രേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത് ‘വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ ‘ എന്ന പേരിലാണ്. കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ അവിടെ തുടരുന്നു എന്നത് അവിശ്വസനീയം തന്നെ. ‘തോട്ടിയുടെ മകൻ’ എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച് ഈ തൊഴിലാളികൾക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിനു ശേഷവും ഈ തൊഴിലാളികളെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും. ദീർഘിപ്പിക്കുന്നില്ല, ഈ പ്രയോഗം മാറ്റിയേ തീരൂ. എന്റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടവരുടെ മക്കൾ പണിയെടുക്കുന്നുണ്ട്. അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്.