ഇത് രാജ്ഞി രാധിക രാജെ; 176 മുറികളുള്ള 500 ഏക്കര്‍ പ്രദേശത്തെ കൊട്ടാരത്തിന്റെ ഉടമയായ ഇന്ത്യൻ മഹാറാണിമാരിലെ ഏറ്റവും സുന്ദരി
ഇന്ത്യയിലെ ‘ആധുനിക മഹാറാണി’ എന്ന് ‘ദ മില്യനയര്‍ ഏഷ്യാ മാഗസി’ന്‍റെ വിശേഷണം സ്വന്തമാക്കിയ ഏക മഹാറാണിയാണ് രാധിക രാജെ. നമ്മുടെ രാജ്യത്തെ രാജകുടുംബങ്ങളില്‍ ഏറ്റവും പ്രസിദ്ധരായ ബറോഡയിലെ മഹാരാജാ സിമര്‍ജിത് സിംഗ് റാവു ഗായെക്വാദിയുടെ പത്‌നിയാണ് മഹാറാണിയായ രാധിക.
2002ലായിരുന്നു രാധിക സിമര്‍ജിതിനെ വിവാഹം കഴിക്കുന്നത്. പ്രസിദ്ധമായ വാങ്കനര്‍ രാജകുടുംബാംഗമായ രാധിക ഡോ. രഞ്ജിത് സിന്‍ഹ്ജി മഹാരാജാവിന്റെ മകളാണ്. കലാലയത്തില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ രാധിക വിവാഹത്തിന് മുമ്പ് പ്രമുഖ പത്രങ്ങളിലും മാസികകളിലും മാധ്യമ പ്രവര്‍ത്തകയായും ജോലി നോക്കിയിരുന്നു.
ജേണലിസത്തിനുപുറമേ പരമ്പരാഗത ഫാഷന്‍ മേഖലയിലും അഗാധമായ പ്രാവണ്യമുള്ളയാളാണ് രാധിക. മറാത്തയിലെ ഹിന്ദു രാജവംശമായ ഗായക്വാദിന്റെ നിലവിലെ തലവനാണ് മഹാരാജാ സിമര്‍ജിത് സിംഗ് ഗായക്വാദ്. 2012 കാലഘട്ടം മുതല്‍ ബറോഡയുടെ ‘ അനൗദ്യോഗിക മഹാരാജാവ് ‘ എന്ന പദവിയും അലങ്കരിക്കുന്നുണ്ട്.
ഇപ്പോഴത്തെ ഗുജറാത്തിലെ വഡോദരയുടെ ഹൃദയ ഭാഗത്താണ് ഇന്തോ – ഗോഥിക് ശൈലിയില്‍ നിര്‍മിക്കപ്പെട്ട പടുകൂറ്റന്‍ കൊട്ടാരമായ ഗായക്വാദ് രാജകുടുംബത്തിന്റെ ഔദ്യോഗ വസതി സ്ഥിതിചെയ്യുന്നത്. 1890ല്‍ മഹാരാജാവായിരുന്ന സയജിറാവു ഗായക്വാദാണ് ‘ലക്ഷ്മി വിലാസ് പാലസ്’ എന്ന് പേരുള്ള ഈ കൊട്ടാരം നിര്‍മ്മിച്ചത്. ആ കാലഘട്ടത്തില്‍ ഏകദേശം 27,00,000 ആയിരുന്നു അന്ന് കൊട്ടാരത്തിന്റെ നിര്‍മാണത്തിന് വേണ്ടിവന്ന ചെലവ്.
ചുരുക്കി പറഞ്ഞാല്‍ ലണ്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരത്തിന്റെ നാലിരട്ടി വലുപ്പമുണ്ട് ഈ കൊട്ടാരത്തിന്. അതി വിശാലമായ 500 ഏക്കര്‍ പ്രദേശത്താണ് 176 മുറികള്‍ ഉള്ള ലക്ഷ്മി വിലാസ് പാലസ് സ്ഥിതി ചെയ്യുന്നത്. കൊട്ടാരം നിര്‍മ്മിച്ച ആഗ്രയില്‍ നിന്നുള്ള റെഡ് സാന്‍ഡ്‌സ്റ്റോണ്‍, രാജസ്ഥാനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള മാര്‍ബിളുകള്‍, പൂനെയില്‍ നിന്നുള്ള ബ്ലൂ ട്രാപ് സ്റ്റോണുകള്‍ തുടങ്ങിയവയ്ക്ക് ഇന്നും ഒരു മങ്ങലുമേറ്റിട്ടില്ല.
ഇതിനെല്ലാം പുറമേ 300 അടി ഉയത്തിലുള്ള ക്ലോക്ക് ടവറാണ് കൊട്ടാരത്തിന്റെതായ മറ്റൊരു പ്രത്യേകത. പക്ഷെ ഇതിലെ മണി ഇതുവരെ മുഴക്കിയിട്ടില്ല. അതിനുള്ള കാരണം കൂറ്റന്‍ മണിയുടെ ശബ്ദം താമസക്കാര്‍ക്ക് ശല്യമാകുമെന്നതിനാലാണ് എന്നാണ് കരുതപ്പെടുന്നത്. ഈ വിശാലമായ കൊട്ടാര വളപ്പില്‍ ‘ മഹാരാജാ ഫത്തേഹ് സിംഗ് മ്യൂസിയം’ എന്ന ഒരു മ്യൂസിയവും സ്ഥിതിചെയ്യുന്നുണ്ട്.