യുവാക്കളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്: മുല്ലപ്പള്ളി

single-img
18 August 2020

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പിഎസ്സിക്ക് കഴിയുമെന്നിരിക്കെ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നത് പിഎസ് സി യുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിരകയറുകയാണ് ഇവിടെ പിഎസ് സി ചെയ്യുന്നത്. രാഷ്ട്രീയപരമായി നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്റെ വാക്കും പ്രവര്‍ത്തിയും ആ പദവിക്ക് ചേര്‍ന്നതല്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ചെയര്‍മാന്റെത് എന്നും അദ്ദേഹം പറഞ്ഞു.

പിഎസ് സി തയ്യാറാക്കിയ റാങ്കുലിസ്റ്റുകളെ മറികടന്നാണ് മിക്ക കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്. ഇവ നിയന്ത്രിക്കാനാവട്ടെ പിഎസ് സി ഒന്നും ചെയ്യുന്നില്ല. വരുന്ന ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും പിഎസ് സി അലംഭാവം തുടരുകയാണ്.

എകെജി സെന്ററില്‍ നിന്നുള്ള സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ് കേരളത്തിലുള്ളത് എന്നും മുല്ലപ്പള്ളി പരിഹസിച്ചു. അവസാനത്തെ മൂന്ന് മാസം കൊണ്ട് ഇരുന്നൂറിലധികം റാങ്കുലിസ്റ്റുകളാണ് പിഎസ് സി റദ്ദാക്കിയത്. അതിനാൽ അനേകായിരങ്ങള്‍ക്കാണ് തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് പിഎസ് സി നിയമനം നിഷേധിച്ചത്.

ഇപ്പോൾ കടന്നുപോകുന്ന കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. എന്നാൽ ഇതിൽ പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം വരും. ഇപ്പോൾ പിഎസ് സിയുടെ പക്കൽ നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

അതെപോലെ തന്നെ കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഒരു വര്‍ഷം എടുത്താണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.
എന്നാൽ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് 11 തവണയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.