മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

single-img
16 August 2020

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിസഭയിലെ മന്ത്രിയുമായ ചേതന്‍ ചൗഹാന്‍(73) കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ സംസ്ഥാനത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംസ്ഥാന മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്‌സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയാണ് ചൗഹാന്‍ വഹിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈയില്‍ കോവിഡ് സ്ഥിരീകരിച്ച ചൗഹാന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളില്‍ അതീവഗുരുതരമായി തുടരുകയായിരുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിച്ച അണുബാധയും രക്തസമ്മര്‍ദവും ആരോഗ്യസ്ഥിതി വഷളാക്കി. ലഖ്‌നൗവിലുള്ള സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇദ്ദേഹം മുന്‍ ലോക്സഭാംഗം കൂടിയാണ്. മുന്‍പ് രണ്ടു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചൗഹാന്‍, അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. ഇതിന് മുന്‍പും ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ 1991ലും 1998ലും 2018ലും മന്ത്രിയുമായിരുന്നു. 1969 -78 കാലഘട്ടത്തിലെ രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചൗഹാന്‍. ഈ സമയം 40 ടെസ്റ്റുകളില്‍നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സ് നേടി.