ഇന്ത്യ പ്രവർത്തിക്കുന്നത് ഹിറ്റ്ലറുടെ നാസി ജർമ്മനയിലെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി: അരുന്ധതി റോയ്
നിലവില്‍ ഇന്ത്യ പ്രവർത്തിക്കുന്നത് ഹിറ്റ്ലറുടെ നാസി ജർമ്മനയിലെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി ആണെന്ന് അരുന്ധതി റോയ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഹഫിങ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അരുന്ധതി റോയ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥയിലേക്ക് ക്രമേണ ഇന്ത്യ നടന്നു നീങ്ങുന്നതായിരുന്നു ഇതുവരെ നാം കണ്ടുവന്നിരുന്നത്
എന്നാല്‍ ഇപ്പോൾ അത് പ്രാവർത്തികമാകുന്നതാണ് നാം കാണുന്നതെന്നും അവർ അഭിമുഖത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പൊതുനയങ്ങളെല്ലാം ഇത്തരം പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമ്മിക്കപ്പെടുന്നതെന്നുംരാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ തങ്ങൾക്കനുകൂലമാക്കി ഈ പ്രവർത്തനങ്ങളെയെല്ലാം ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലുകളുണ്ടായിരുന്നെങ്കിലും ആ കാലത്തില്‍ പോലും ആളുകളെ വിദ്വഷേത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്ന അവസ്ഥ ഇല്ലായിരുന്നു. രാജ്യത്തിന്റെ ഭരണഘടനയെ മാറ്റിയെഴുതുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. മറിച്ച്, ഭരണഘടനയെ തന്നെ മാറ്റിനിർത്തുന്ന സ്ഥിതിയാണുള്ളത് എന്നും അരുന്ധതി റോയ് പറയുന്നു.
ജനാധിപത്യ ക്രമത്തിലെ എല്ലാ സ്ഥാപനങ്ങളെയും ഇവർ പിടിച്ചെടുത്തിരിക്കുകയാണ് എന്നും അവർ പറഞ്ഞു.
മുന്‍പൊക്കെ ജനങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിൽ ഇപ്പോൾ ആളുകൾ തങ്ങളുടെ പൗരത്വത്തിന് വേണ്ടി സർക്കാരിനോട് യാചിക്കണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.- അവർ അഭിപ്രായപ്പെട്ടു.