ആരെയും ഞെട്ടിക്കും ഇലോൺ മസ്‌കിന്റെ ജീവിത കഥ
നാസാ യാത്രികരെ ബഹിരാകാശത്തെത്തിച്ച് തിരിച്ചു കൊണ്ടുവന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന ആ ചരിത്ര നേട്ടത്തെ കൈവെള്ളയിലൊതുക്കിയ സ്‌പേസ് എക്‌സെ . എന്നാൽ സ്‌പേസ് എക്‌സിനെക്കാൾ പ്രശസ്തനാണ് കമ്പനിയുടെ ഉടമസ്ഥൻ ഇലോൺ മസ്‌ക്. കാരണം മറ്റൊന്നുമല്ല 12–ാം വയസ്സിൽ കംപ്യൂട്ടർ ഗെയിം വികസിപ്പിച്ചു തുടങ്ങിയ വിജയതുടക്കം, ഇന്ന് 567,808 കോടി രൂപ സമ്പാദ്യത്തിൽ വരെയെത്തി നിൽക്കുന്ന ഒരുപാട് നേട്ടങ്ങളുടെ കഥയുണ്ട് മസ്കിന് പറയാൻ. നൂതന സാങ്കേതികവിദ്യയും അതിരുകളില്ലാത്ത ഭാവനയും തന്റെ ഇന്ധനമാക്കിയ മസ്‌കിന്റെ ജീവിത കഥ വിജയകഥയായി തുടർന്നുകൊണ്ടേയിരിക്കുന്നു .
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്‌ക് ജനിച്ചത്. സ്വപ്ന ജീവിയെന്ന വിളിപ്പേര് മസ്‌കിനെ സ്‌കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്‌കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി. വായന ഒരു ശീലമാക്കി മാറ്റിയ മസ്‌ക് ഹൈസ്‌ക്കൂളെത്തിയപ്പോഴേക്കും പരിഹാസം കേട്ടു മടുത്തു കഴിഞ്ഞിരുന്നു . കൂടുതൽ ശുഭാപ്തിവിശ്വാസം നേടാനായി മസ്‌ക് കരാട്ടെയും ഗുസ്തിയും പഠിക്കാൻ തുടങ്ങിയിരുന്നു.12 വയസ്സുള്ളപ്പോൾ മസ്‌ക് ബ്ലാസ്റ്റാർ എന്ന കംപ്യൂട്ടർ ഗെയിം വികസിപ്പിക്കുകയും ഇതു വിൽക്കാൻ തുടങ്ങിയതോടെ കളിയാക്കലുകൾക്ക് അല്പം കുറവ് വന്നിരുന്നു.
പിനീട് വർഷങ്ങൾക്കിപ്പുറം 1989. മസ്‌ക് 18 വയസ്സുകാരൻ യുവാവായി. അന്നു ദക്ഷിണാഫ്രിക്കയിലെ നിയമമനുസരിച്ചു യുവാക്കൾ നിർബന്ധിത സൈനികസേവനത്തിൽ ചേരണം. ഇതു താൽപര്യമില്ലാതെ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി. തുടർന്ന് 1992ൽ തന്റെ സ്വപ്‌നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.
സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച് എക്സ്.കോം എന്ന കമ്പനി മസ്‌ക് തുടങ്ങി. പിന്നീടു പേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്‌കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനി ഇബേ ഏറ്റെടുത്തു. തുടർന്നു മസ്‌ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്‌പേസ് എക്‌സ് കമ്പനി സ്ഥാപിച്ചു. 2008ൽ നാസ തങ്ങളുടെ സേവനങ്ങൾക്കായി സ്‌പേസ് എക്‌സിനെ ആശ്രയിച്ചു തുടങ്ങി. 2018ൽ അതിശക്തമായ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ന് 567,808 കോടി രൂപയാണ് മസ്കിന്റെ സമ്പാദ്യം. ലോകത്തെ ഏഴാമത്തെ സമ്പന്നനെന്ന വിളിപ്പേരും മസ്കിനു സ്വന്തം.