ഉത്ര കേസ് ; ക്രൂരമായ കൊലപാതക കേസിന് ആയിരം പേജുള്ള കുറ്റപത്രം

single-img
14 August 2020

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം കോടതിയ്ക്ക് മുൻപാകെ സമര്‍പ്പിച്ചു. പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാന്‍ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത് .

ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ അസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ള കുറ്റം.

മരണപ്പെട്ട ഉത്രയുടെ അച്ഛന്‍റെയും സഹോദരന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിക്കുന്നത് . 83 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ഇപ്പോൾ കുറ്റപത്രം സമര്‍പ്പിച്ചത്. കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജില്ലാക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിന് വിദഗ്ധ ഉപദേശം നല്‍കുന്നതിന് വേണ്ടി വനം, ആരോഗ്യം എന്നി വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വനവന്യജീവി നിയമം അനുസരിച്ച് വനംവകുപ്പ് ഇന്നലെ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.