തലതിരിച്ചു പറഞ്ഞ് തലവര മാറ്റിയ വേള്‍ഡ് റെക്കോര്‍ഡ്
പാം ഒന്നെന്‍ എന്ന മിനിസോട്ടക്കാരിയെ തേടിയെത്തിയ വേൾഡ് റെക്കോർഡിന്റെ കഥ ഏവരെയും അത്ഭുതപ്പെടുത്തും. ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ചൊല്ലിയും , വാക്കുകള്‍ ഇടവിട്ട് തിരിച്ചും മറിച്ചും പറഞ്ഞാണ് പാം ഒന്നെന്‍ വേള്‍ഡ് റെക്കോര്‍ഡ് തന്റെ കൈവെള്ളയിലൊതുക്കിയത്.
മറിച്ചു ചൊല്ലല്‍, ചൊറിച്ചു മല്ലലാക്കി വാക്കുകളെ തിരിച്ചും മറിച്ചും പറയാൻ പാം ഒന്നെന് നിഷ്പ്രയാസം സാധിക്കുമെന്ന് സാരം. ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അങ്ങനെ വാക്കുകളെ പിന്നിലേക്ക് വായിക്കുക, അതും 56 വാക്കുകള്‍ ഒരു മിനിറ്റില്‍, ഇങ്ങനെ വായിച്ച് ലോകറെക്കോര്‍ഡിരിക്കുകയാണ് മിനിസോട്ടയുടെ സ്വന്തം പാം ഒന്നെന്‍ .
‘മിനിസോട്ടയിലെ തന്റെ സ്വന്തം സ്ഥലമായ ഹാസ്ടിങ്ങിന് ഒരു ലോകറെക്കോര്‍ഡ് ഒക്കെ വേണ്ടെ എന്ന തോന്നൽ തന്നെയാണ് പാമിനെ ഇത്തരത്തിലൊരു സാഹസികതയ്ക്ക് പ്രേരിപ്പിച്ചത്. തന്റെ കൊച്ചു പട്ടണത്തോടുള്ള സ്‌നേഹമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പാമിന്റെ പേരുവരുത്തണമെന്ന ആഗ്രഹത്തിനു പിന്നില്‍.’ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പാമിനെ പറ്റി അവരുടെ വെബ്‌സൈറ്റില്‍ കുറിച്ചു. പാം പിന്നിലേക്ക് എഴുതിയ വാക്കുകള്‍ വായിക്കുന്നതിന്റെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ യൂട്യൂബ് ചാനലിലുണ്ട്. ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ചൊല്ലുന്നതും, വാക്കുകള്‍ ഇടവിട്ട് തിരിച്ചും മറിച്ചും പറയുന്നതും എല്ലാം വീഡിയോയില്‍ കാണാൻ സാധിക്കും.
പാം ഒന്നെന്‍ തന്റെ ചെറുപ്പം മുതലേ ഏത് പുതിയ വാക്കുകള്‍ പഠിച്ചാലും അതിനെ തിരിച്ചു ചൊല്ലാനും കൂടി പാം ശ്രമിക്കാറുണ്ടായിരുന്നു. അസാധാരണമായ സ്വഭാവമായതിനാല്‍ ഇത് ആരോടും പറയാന്‍ പാം തുടക്കത്തിൽ തയ്യാറായിരുന്നില്ല. ‘ ഞാന്‍ എപ്പോഴും ഇങ്ങനെ വാക്കുകളെ മറിച്ചു പറയുമായിരുന്നു, പിന്നീടാണ് ലോക റെക്കോര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.’ പാം പറയുന്നു. ഇതിന് മുമ്പ് ഇങ്ങനെ വാക്കുകളെ മറിച്ചു ചൊല്ലി റെക്കോര്‍ഡ് ഇട്ടയാള്‍ 17 വാക്കുകളാണ് ഒരു മിനിറ്റില്‍ വായിച്ചത്. എന്നാൽ 56 വാക്കുകളുമായി പാം ഒന്നെന്‍ ചരിത്രം തിരുത്തി കുറിച്ചു.