വിശ്വാസ വോട്ടെടുപ്പ്: രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിന് വിജയം
ദീര്‍ഘകാലം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ട് സർക്കാർ, വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 200 അംഗങ്ങളുള്ള നിയമസഭയിൽ 101 പേരുടെ ഭൂരിപക്ഷമാണ് വിജയിക്കാന്‍ സർക്കാരിന് വേണ്ടിയിരുന്നത്. വോട്ടെടുപ്പില്‍107 എംഎൽഎമാരുടെ പിന്തുണയോടെ അനിഷേധ്യമായി കോൺഗ്രസ് ജയിക്കുകയായിരുന്നു.
മുന്നണിയിലെ ബിഎസ്പി എംഎൽഎമാരും ഗലോട്ടിന്‍റെ സര്‍ക്കാരിന് വോട്ടു ചെയ്തു. തുടര്‍ന്ന് സഭ 21 വരെ പിരിഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് വിശ്വാസ വോട്ടെടുപ്പ് വിജയത്തിനെ പറ്റി സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസില്‍ താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ അറിയിച്ചു. അവസാന ഒരു മാസത്തെ പ്രതിസന്ധിക്കൊടുവിൽ രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസമേകുന്നതാണ് ഈ വിജയം. മുഖ്യമന്ത്രിയായ അശോക് ഗലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ യുവ മുഖമായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനിൽ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.