റഷ്യൻ കോവിഡ് വാക്സിൻ ഇന്ത്യയിലേക്കില്ല

single-img
13 August 2020

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ നിലവിൽ ഇന്ത്യയിലേക്കില്ലെന്നു സൂചനകൾ.  ‘സ്പുട്‌നിക് 5’ വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചോദ്യം ഉയരുന്നില്ലെന്നാണ് വിദഗ്ധ സമിതി അഭിപ്രായപ്പെടുന്നത്. ഈ വാക്സിൻ വിജയകരമാണോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല എന്ന കാരണമാണ് ഇന്ത്യ പറയുന്നത്. 

മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം സ്പുട്‌നിക് 5 പൂര്‍ത്തിയാക്കിയിട്ടില്ല. മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തും വന്നിട്ടില്ല. വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടര്‍ നടപടി- ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സമിതി അംഗം വ്യക്തമാക്കി. 

ബുധനാഴ്ച ചേര്‍ന്ന വിദഗ്ധ സമിതി യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല സംസ്ഥാനങ്ങളോട് പ്രത്യേകമായി വാക്‌സിന്‍ സംഭരിക്കരുതെന്ന് വിദഗ്ധ സമിതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാതരത്തിലുളള വാക്‌സിന്‍ സംഭരണവും കേന്ദ്രസര്‍ക്കാരാണ് ചെയ്യുകയെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. 

റഷ്യയുടെ വാക്‌സിന്‍ പുറത്തുവന്നതോടെ, വാക്‌സിന്‍ സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ ആവേശം കാണിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധ സമിതിയുടെ പ്രതികരണവുമായി രംഗത്തെത്തിയത്. 

നേരത്തേ വാക്‌സീന്‍ പരീക്ഷണം നടത്താന്‍ താല്‍പര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉൾപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ നടത്തേണ്ട അവസാനവട്ട പരീക്ഷണങ്ങള്‍ നിര്‍ബന്ധമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.  

വാക്സിൻ്റെ ഫലപ്രാപ്തി വ്യത്യസ്ത വിഭാഗം ജനങ്ങളില്‍ മാറ്റമുണ്ടാകാം.അതേസമയം അടിയന്തരപ്രാധാന്യം കണക്കിലെടുത്തു പരീക്ഷണഘട്ടങ്ങള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കാന്‍ വകുപ്പുണ്ടെങ്കിലും ഇതിന് ഇന്ത്യ മുതിരാനിടയില്ല. വികസിപ്പിച്ച രാജ്യത്തെ പരീക്ഷണ വിജയം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇതിനു പരിഗണിക്കേണ്ടതെന്നുള്ള നിലപാടിലാണ് രാജ്യം. 

ഓക്‌സ്ഫോഡ് വാക്‌സിന്റെ അടക്കം കാര്യത്തിലടക്കം ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ റഷ്യന്‍ വാക്‌സിന്റെ  കാര്യത്തില്‍ മാത്രം ഇളവു നല്‍കാനാവില്ലെന്നും ഇന്ത്യൻ പ്രതിനിധികൾ പറയുന്നു.

ഓക്‌സ്ഫോഡ് വാക്‌സിന്റെ ഉല്‍പാദനത്തിന് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി  കരാറുണ്ട്. അതേസമയം റഷ്യന്‍ വാക്‌സിൻ്റെ കാര്യത്തില്‍ നിലവില്‍ കരാറുകൾ ഒന്നും തന്നെയില്ല.