ബാലഭാസ്കറിന്റെ മരണത്തില്‍ സോബി പറഞ്ഞ വഴിയേ സിബിഐ
ദുരൂഹതയുടെ പുകമറയ്ക്കുള്ളിലാണ് ബാലഭാസ്കറിന്റെ മരണം. 2018 ൽ ബാലഭാസ്കർ ലോകത്തോട് വിടപറഞ്ഞത് മുതൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വിവിധയിടങ്ങളിൽ നിന്നും ഉയർന്നിരുന്നു . ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ എത്തുമ്പോൾ സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും . നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ പേരാണ് പ്രതിസ്ഥാനത്തുള്ളത്. എന്നാല്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. അപകടസമയത്ത് താനല്ല വാഹനം ഓടിച്ചിരുന്നതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ സിബിഐയ്ക്ക് മുൻപാകെ നല്‍കിയിരിക്കുന്ന മൊഴി. അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികളും ബാലഭാസ്‌കറിന്റെ ഭാര്യയും മൊഴി നല്‍കിയിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടം കൃത്രിമമാണെന്നുമായിരുന്നു കലാഭവൻ സോബിയുടെ മൊഴി. അപകടം നടന്ന അന്ന് രാത്രി താൻ അവിടെ ഉണ്ടായിരുന്നതായി സോബി പറഞ്ഞു. സ്വർണക്കടത്തു കേസിലെ ചില പ്രതികളെയും താൻ കണ്ടിരുന്നതായും സോബി മൊഴി നൽകിയിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ അവരുടെ മുന്നിലുള്ള ഏറ്റവും വ്യത്യസ്തമായ മൊഴി കലാഭവന്‍ സോബിയുടേതാണ്.
ഈയൊരു പശ്ചാത്തലത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി ബി ഐ സംഘം തെളിവെടുപ്പ് നടത്തി രംഗത്ത് എത്തിയിരിക്കുന്നത് . കേസിൽ സുപ്രധാന മൊഴി നൽകിയ കലാഭവൻ സോബിയുമായി അപകടസ്ഥലത്ത് വച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. അപകട സ്ഥലത്തിനടുത്തു നിന്ന് ഒരു കിലോമീറ്റർ പരിസരത്തുള്ള പെട്രോൾ പമ്പിനടുത്തായാണ് സി ബി ഐ സംഘം എത്തിയത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐയുടെ നിർണായക തെളിവെടുപ്പും പിന്നാലെ നടക്കും. കലാഭവൻ സോബിക്കൊപ്പം അപകടം നടന്ന സ്ഥലത്താണ് തെളിവെടുപ്പ് നടക്കുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരൻ നായരുടേയും ഡിവൈഎസ്പി അനന്ദകൃഷ്ണന്റേയും നേതൃത്വത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.