വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: പഞ്ചായത്ത് പ്രസിഡൻ്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

single-img
11 August 2020

വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡൻ്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനിയുടെ പരാതിയിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻ്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെയായിരുന്നു വില്ലേജ് ഓഫീസര്‍ ഓഫീസില്‍വച്ച് കൈഞരമ്പ് മുറിച്ചത്.  വില്ലേജ് ഓഫീസറെ ഉടനെ തന്നെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലേജ് ഓഫീസറുടെ പരിക്ക് സാരമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് വില്ലേജ് ഓഫീസിൽ  കുത്തിയിരിപ്പ് സമരം നടന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ആവശ്യമായ രേഖകള്‍ യഥാസമയം വില്ലേജ് ഓഫീസര്‍ നല്‍കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സമരം. 

പതിനാലാം തിയ്യതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. അതേസമയം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചു വരികയാണെന്ന് സിനിയുടെ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.