പെട്ടിമുടിയിൽ കാണാതായവരെ തിരഞ്ഞ് കേരളാ പോലീസിനൊപ്പം, ലില്ലിയും ഡോണയും
ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്തു മാസം മാത്രം പ്രായമുളള പൊലീസ് നായയാണ് ലില്ലി. രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ ലില്ലിയെന്ന നായ ആണ്. ഇതിനോടകം മണ്ണിനടിയില്‍ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങള്‍ ലില്ലി കണ്ടെത്തിയിട്ടുണ്ട് .അങ്ങനെയാണ് ലില്ലിയും ഡോണയും വാർത്തകളിൽ ഇടം നേടുന്നത്.
തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് മായ എന്നു വിളിപേരുള്ള ലില്ലിയെയും ഡോണയെന്ന മറ്റൊരു നായയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മൂന്നാറിലേക്ക് അയച്ചത്. രണ്ടു ബാച്ചുകളിലായി പരിശീലനം നേടുന്ന പൊലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍.
മായ ഉള്‍പ്പെടെ രണ്ടു നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്ലർ. അഞ്ചു മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിങ് ലാബ്രഡോർ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് സാധിക്കും . ജോർജ് മാനുവൽ കെ.എസ്. ആണ് ഡോണയുടെ ഹാന്റ്ലർ.
കാടിനുള്ളിലെ തിരച്ചിലിനും വിധ്വംസക പ്രവര്‍ത്തകരെയും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റു നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കേരള പൊലീസിലെ 8 നായ്ക്കള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളില്‍ നിയോഗിക്കപ്പെട്ട ഇവ ഇതിനകം തന്നെ അഞ്ച് കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞു.കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള വിദഗ്ധ പരിശീലനവും നല്‍കുന്നുണ്ട്.
പഞ്ചാബ് പൊലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്. സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പൊലീസില്‍ ഉള്ളത്. കൂടാതെ സേനയില്‍ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ വിശ്രാന്തിയില്‍ 19 നായ്ക്കള്‍ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.