മഞ്ഞുരുകുന്നു ,സച്ചിന്‍ പൈലറ്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും!

single-img
10 August 2020

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. വിമത നീക്കത്തിന് ചുക്കാന്‍പിടിച്ച സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന്‍ സമയം തേടിയിട്ടുണ്ട്. അതേസമയം കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും ഇതുവരെയും രാഹുലിന്റെ ഓഫീസ് സമയം നല്‍കിയിട്ടില്ല.

മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഫോണില്‍ ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട് .രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ഒരിടത്തുവെച്ച് സച്ചിനും പ്രിയങ്കയും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം.

ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗഹലോത്ത് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സച്ചിന്‍ ബി.ജെ.പിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളും പിന്നാലെയെത്തി . എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം സച്ചിനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനുള്ള നീക്കങ്ങളില്‍ ഗഹലോത്ത് പക്ഷത്ത് നിന്ന്‌ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്.

ജയ്‌സാല്‍മീറിലെ ഒരു ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിനും മറ്റ് വിമത എം.എല്‍.എമാര്‍ക്കും നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നതിരുന്നത് .വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാന്‍ നിയമസഭ സമ്മേളിക്കാന്‍ നാലുദിവസം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 14നാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്.