ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റിനും ഫുൾ സ്റ്റോപ്പ് ? ട്രംപ് എഫക്ട്..!

single-img
9 August 2020

ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റിനെയും നിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നു . ചൈനീസ് സന്ദേശ കൈമാറ്റ അപ്ലിക്കേഷനാണ് അമേരിക്കയിലുടനീളമുള്ള ചൈനീസ് പ്രവാസികളിലധികവും ആശ്രയിക്കുന്നത് . ചൈനയിലെ വെയ്ക്‌സിന്‍ എന്ന് വിളിക്കപ്പെടുന്ന വീചാറ്റില്‍, ഒരേസമയം ഫേസ്ബുക്ക് അതായത് എഫ്ബി, ലിങ്ക്ഡ്ഇന്‍, ഊബര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ആയതിനാൽ ചൈനീസ് പൗന്മാര്‍ക്ക് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മാറ്റിനിർത്താൻ പറ്റാത്ത ആപ്ലിക്കേഷനാണ് വീചാറ്റ്.

സ്വകാര്യത നയം മുന്‍നിര്‍ത്തി വീചാറ്റ് ശേഖരിക്കുന്ന ഡേറ്റകള്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നൊരു ആക്ഷേപം യു എസിനുണ്ട് . അതു കൊണ്ടു തന്നെയാണ് വിചാറ്റ് അമേരിക്കയുടെയും പ്രത്യേകിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെയും കണ്ണിലെ കരടായി മാറുന്നത്. വീചാറ്റിന് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചൈനയിലാണുള്ളത്. അമേരിക്കയിലായിരിക്കുമ്പോള്‍, ഒരു ക്യാബ് ബുക്ക് ചെയ്യാനും മിനി ഗെയിമുകള്‍ കളിക്കാനും ‘സ്‌റ്റോറി’ പോസ്റ്റ്‌ചെയ്യാനും പണം അയയ്ക്കാനും ഇതിലൂടെ കഴിയും.

ചൈനയില്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ പതിവായി വീചാറ്റ് പേയെ ഒരു പേയ്‌മെന്റ് ഗേറ്റ് വേയായി സ്വീകരിക്കുന്നു, ഇതിന്റെ ക്യുആര്‍ കോഡുകള്‍ ചൈനീസ് നഗരവീഥികളിലുടനീളം കാണാം . ബില്ലുകള്‍ അടയ്ക്കാനും റെസ്‌റ്റോറന്റ് മെനുകള്‍ പരിശോധിക്കാനും പ്രാദേശിക ഹാംഗ് ഔട്ടുകള്‍ കണ്ടെത്താനും ഡോക്ടറെ ബുക്ക് ചെയ്യാനും പുതിയ ബിസിനസ്സ് കോണ്‍ടാക്റ്റുകളിലേക്ക് എത്തിച്ചേരാനും പോലീസ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാനും വാര്‍ത്തകള്‍ വായിക്കാനും ബാങ്ക് സേവനങ്ങള്‍ ആക്‌സസ് ചെയ്യാനും അങ്ങനെ ഒത്തിരി കാര്യങ്ങൾ ഇതിലൂടെ കഴിയും. സിംഗിള്‍ വിന്‍ഡോ ആപ്പായി പ്രവര്‍ത്തിക്കുന്ന വീചാറ്റ് നല്‍കുന്ന സേവനങ്ങള്‍ അമേരിക്കയില്‍ തുടരണമെങ്കില്‍ അതിന്റെ നിയന്ത്രണം അമേരിക്കന്‍ കമ്പനിക്കായിരിക്കണമെന്നാണ് ട്രംപിന്റെ പുതിയ വാദം.

ചൈനയിലെ ഏറ്റവും വലിയ ടെക് കമ്പനിയും ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് കമ്പനിയുമായ ടെന്‍സെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീചാറ്റ്. വീചാറ്റിന് പ്രതിമാസം 1.2 ബില്ല്യണ്‍ സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ കഴിഞ്ഞ വ്യാഴാഴ്ച വീചാറ്റ് നിരോധിക്കുന്നതു സംബന്ധിച്ചു എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റ്, ടിക് ടോക്ക് എന്നിവ അവരുടെ മാതൃ കമ്പനികള്‍ വില്‍ക്കുന്നില്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കും എന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിൽ വീചാറ്റിന്റെ സേവനം അമേരിക്ക നിഷേധിക്കുന്നതെന്നാണ് ട്രംപിന്റെ വാദം .