കത്തിക്കരിഞ്ഞു പോയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ ഒരുമിച്ചു സംസ്കരിച്ചു: ഓർമ്മയിൽ പത്തു വർഷം മുമ്പുള്ള മംഗളൂർ വിമാനാപകടം
കരിപ്പൂരിൽ എയർ ഇന്ത്യ എക്സപ്രസ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി പൈലറ്റടക്കം 19 പേർ മരിച്ച അപകടം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. കോവിഡ്- പ്രളയ- ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എത്തിയ ഈ വലിയ ദുരന്തം ഓർമ്മിപ്പിക്കുന്നത് പത്തു വർഷം മുൻപുള്ള മറ്റൊരു വിമാന അപകടത്തെയാണ്. മംഗളൂരു വിമാനത്താവളത്തിൽ അന്ന് ഈ ദുരന്തവും സമാനരീതിയിലായിരുന്നു.
2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജീവനക്കാരടക്കം 166 പേരുമായി മംഗലാപുരത്തേക്ക് എത്തിയ വിമാനമാണ് ലാൻഡിങിന് തൊട്ടുമുൻപ് തീപ്പിടിച്ച് അപകടത്തിൽപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിൽ രാവിലെ ആറരയോടെ ലാൻഡിങ്ങിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം എത്തിയത്.
അന്നു വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മണൽതിട്ടയിൽ ഇടിച്ചാണ് അപകടുണ്ടായത്. ഇടിച്ചശേഷവും മുന്നോട്ടു നീങ്ങിയ വിമാനത്തിൻ്റെ ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിക്കുഒകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചോർന്ന് സെക്കൻ്റുകൾക്കുള്ളിൽ വിമാനത്തിനു തീപിടിച്ചു. ജനങ്ങൾ നോക്കി നിൽക്കേ വിമാനഗ കത്തിയമർന്നായിരുന്നു അന്നു ദുരന്തം എത്തിയത്.
അന്നത്തെ അപകടത്തിൽ എട്ട് യാത്രക്കാർ മാത്രമാണ് രക്ഷപ്പെട്ടത്. അവരുടെ രക്ഷപ്പെടൽ അത്ഭുതകരമായിരുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു അന്നു മംഗലാപുരത്തു സംഭവിച്ചത്.
അന്നത്തെ അപകടത്തിൽ പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. ഒടുവിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഒന്നിച്ച് സംസ്‌കരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. കരിപ്പൂരിലുണ്ടായതും ക്രാഷ് ലാൻഡിങ് ആണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മംഗലാപുരം ദുരന്തത്തിന് സമാനമായ രീതിയിൽ തീപ്പിടുത്തമുണ്ടാവാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. മഴയായിരുന്നു കരിപ്പൂരിൽ യാത്രക്കാരെ രക്ഷിച്ചത്.
പരിചയസമ്പന്നനായ പെെലറ്റ് ക്യാപ്റ്റൻ ആയിരുന്നിട്ടു കൂടി കരിപ്പൂരിൽ ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മൂക്കുകുത്തി വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നതാണ് ആശ്വാസം. അതിനു നന്ദി പറയേണ്ടത് മഴയോടും.