ഇതാണ് കേരളം: കോവിഡും പേമാരിയും അവഗണിച്ചു രക്ഷാപ്രവർത്തനത്തിനെത്തിയ കേരളീയർക്ക് അഭിനന്ദനങ്ങളുമായി ദേശീയ മാധ്യമങ്ങൾ
കരിപ്പൂർ വിമാന അപകടം സംഭവിച്ച് മിനിട്ടുകൾക്കുള്ളിൽ ആ നാട് രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായി എത്തി. കോവിഡ് ഭീതി, കോരിച്ചോരിയുന്ന മഴ.. കരിപ്പൂരിൽ ഇതെല്ലാം അതിജീവിച്ച് ലോകത്തിന് മാതൃകയായാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറിൽ രണ്ടായി കിടന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.
ഇന്ന് ലോകമൊന്നാകെ കേരളത്തിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുന്നു. വൻ ദുരന്തമുഖത്ത് ഒരുനാടൊന്നാകെ കാണിച്ച ഒരുമയ്ക്ക് കൈയ്യടിക്കുകയാണ് ലോകം. അപകടം നടന്ന് നിമിഷങ്ങൾക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ നേതൃത്വം നൽകിയത്.
വിമാനത്തിന്റെ മുൻ ഭാഗം ഇടിച്ച് തകർത്ത മതിനിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാർ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചതും ആശുപത്രിയിലേക്കു മാറ്റിയതും. ഒരു നാടുമുഴുവൻ രംഗത്തിറങ്ങിയപ്പോൾ ഒറ്റക്കെട്ടായ രക്ഷാപ്രവർത്തനത്തിലൂടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിക്കാനായി.
നാട്ടുകാർ എല്ലാവരും ഒരുമിച്ച് നിന്നതോടെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി എന്നുള്ളത് ചെറിയ കാര്യമല്ല. ഇതിനിടെ അകലങ്ങളിലിരുന്ന് സമൂഹമാധ്യമങ്ങളും രക്ഷാപ്രവർത്തനത്തിന് കരുത്ത് പകർന്നു. ശരീരം സ്ഥലത്തില്ലെങ്കിലും ഏവരും ഇന്നലെ രാത്രി മുഴുവൻ മനസ്സുകൊണ്ടു കരിപ്പൂരായിരുന്നു. പരിക്കേറ്റവർക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകൾക്കുള്ളിൽ നാടാകെ പരന്നു. അർധരാത്രിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി യുവാക്കൾ എത്തി.
മലയാളിയുടെ ഒരുമയോടെയുള്ള ഈ രക്ഷാ പ്രവർത്തനത്തെ അഭിനന്ദിച്ച് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ രംഗത്തെത്തി. ദുരന്ത മുഖങ്ങളിലെ ഈ ഒരുമയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നായിരുന്നു പരമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്.