കോവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതു തടഞ്ഞ് നാട്ടുകാരും ശ്മശാന ജീവനക്കാരും: പിപി കിറ്റ് ധരിച്ച് സംസ്കരിക്കൽ നടത്തി ആറ്റിങ്ങൽ നഗരസഭ ചെയർമാൻ

single-img
8 August 2020

 കോവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശി ജൂഡിയുടെ മൃതദേഹം സംസ്കരിക്കുന്നതു തടഞ്ഞ നാട്ടുകാർക്കു മുന്നിൽ മാതൃകയായി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ. ചെയർമാൻ എം.പ്രദീപാണ് പി.പി കിറ്റ് ധരിച്ച് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച 68 കാരിയായ ജൂഡിയുടെ മൃതശരീരമാണ് സംസ്കരണ സമയത്ത് വിവാദത്തിൽ പെട്ടത്. 

മൃതദേഹം സംസ്കരിക്കുന്നതു തടഞ്ഞ പ്രദേശവാസികളുടെ എതിർപ്പുകൾക്കൊടുവിൽ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് ശവദാഹത്തിനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു. ആർ.ടി.ഒ യുടെ ഉത്തരവിനെ തുടർന്നാണ് മൃതശരീരം ആറ്റിങ്ങലിലെ നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചത്. മൃതദേഹം കൊണ്ടുവന്നതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. 

ഇതിനെത്തുടർന്നു നഗരസഭാ ചെയർമാൻ എം.പ്രദീപും, സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു, ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ഡിപിൻദാസ്, നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നാട്ടുകാരോട് സംസാരിക്കുകയും രമ്യതയിലെത്തിക്കുകയുമായിരുന്നു. എന്നാൽ മൃതശരീരം സംസ്കരിക്കുന്ന ജീവനക്കാർ പിൻമാറിയതിനെ തുടർന്ന് വീണ്ടും പ്രതിസന്ധി നേരിട്ടു. ഇതോടെയാണ് നഗരസഭാ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് ആ കർത്തവ്യം ഏറ്റെടുത്തത്. 

ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് ശരിയല്ല എന്ന ബോധ്യമുള്ളത് കൊണ്ടാണ് ഈ ചുമതല ഏറ്റെടുത്തതെന്ന് ചെയർമാൻ എം പ്രദീപ് വ്യക്തമാക്കി. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എസ്.എസ്. മനോജ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങൾക്ക് ഇതുസംബന്ധിച്ചു ബോധവൽക്കരണം നടത്തി. തുടർന്ന് ക്രിമറ്റോറിയവും പരിസരവും അണുവിമുക്തമാക്കുവാനുള്ള നടപടികളും സ്വീകരിച്ചു.