കരിപ്പൂര്‍ വിമാനാപകടം; രക്ഷാ നടപടികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
കരിപ്പൂർ വിമാന താവളത്തിൽ നടന്ന അപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതിനെ തുടർന്ന് മന്ത്രി തൃശൂരിൽ നിന്ന് പുറപ്പെട്ടു. അതേസമയം അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
നിലവിൽ ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവരെ എത്തിക്കാൻ കോഴിക്കോട് ബീച്ച് ആശുപത്രിയും മെഡിക്കല്‍ കോളേജും പൂർണ്ണമായി സജ്ജീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും ആളുകളെ എത്തിക്കുന്നുണ്ട്.