വടക്കൻ കേരളത്തിൽ മഴ ശക്തം: രണ്ടു കുട്ടികൾ മരിച്ചു
6 August 2020
വടക്കൻ കേരളത്തിൽ മഴ ശക്തമായി. മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു. മരം വീണ് ഗാതഗതം തടസപ്പെടുകയും വീടുകൾ ഭാഗികമായി തകരുകയും ചെയ്തു.
വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്‍റെ മകൾ ആറ് വയസുകാരി ജ്യോതികയാണ് മരിച്ചത്. ശക്തമായ കാറ്റിൽ കടപുഴകിയ മരം ബാബുവിന്‍റേയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുറിച്യർമല വേങ്ങത്തോട് അഞ്ച് വയസുകാരി ഉണ്ണിമായ തോട്ടിൽ വീണാണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനു സമീപത്തെ വേങ്ങാത്തോട് തോട്ടിൽ വീഴുകയായിരുന്നു.
പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, പെരിയാർ, ഭാരതപുഴ, വളപട്ടണം, കുറ്റ്യാടി നദീതീരത്തുള്ള ജില്ലകൾക്ക് കേന്ദ്ര ജല കമ്മീഷൻ വെള്ളപൊക്ക ജാഗ്രതാ നിർദ്ദേശം നൽകി.