എന്‍ഐഎയ്ക്ക് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍
സ്വര്‍ണ്ണ കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കേരളാ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് കൈമാറാൻ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന പൊതുഭരണവകുപ്പ്. ഏജന്‍സി ആവശ്യപ്പട്ടെ പ്രകാരം 2019 ജൂലൈ മുതല്‍ ഇങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും നൽകണമെങ്കിൽ 400 ടിബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണ്. നിലവില്‍ ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ എൻഐഎയ്ക്ക് സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നു. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലർ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പല തവണ എത്തിയെന്നാണ് എൻഐഎയുടെ കണക്ക് കൂട്ടുന്നത്. സംസ്ഥാന പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകായും ചെയ്യുന്നത്.