മുംബൈ പൊലീസ് ഔട്ട്: സുശാന്ത് സിംഗിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും
ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. ബിഹാർ സർക്കാരിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുശാന്തിന്‍റെ അച്ഛൻ പാട്‍ന പൊലീസിൽ നൽകിയ പരാതിയിലുള്ള കേസ് സിബിഐക്ക് വിടാൻ ഇന്നലെയാണ് ബിഹാർ സർക്കാർ ശുപാർശ ചെയ്തത്.
മുംബൈ പൊലീസിന്‍റെ അന്വേഷണത്തിനെതിരെ തുടക്കം മുതലേ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. അന്വേഷണത്തിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുശാന്തിന്‍റെ അച്ഛൻ കഴിഞ്ഞ 28 ന് ബിഹാർ പൊലീസിനെ സമീപിച്ചത്. സിബിഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ബിഹാർ നിയമസഭയും വിഷയം ചര്‍ച്ച ചെയ്തിരുന്നു .
സുശാന്ത് സിംഗ് മരിച്ച് 52 ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് വിടുന്നത്. കേസ് അന്വേഷണത്തെ ചൊല്ലി ബിഹാർ മുംബൈ പൊലീസിനിടയിലെ പോര് മുറുകുമ്പോഴാണ് കേന്ദ്രത്തിന്റെ ഇത്തരത്തിലുള്ള ഇടപെടൽ. അതേസമയം കേസിലെ മുംബൈ പൊലീസിന്‍റെ ഇടപെടൽ കാര്യക്ഷമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അന്വേഷണത്തിനെത്തിയ പാട്‍ന എസ്പിയെ ക്വാറന്‍റീന്‍ ചെയ്‍തത് നല്ല സന്ദേശമല്ല നൽകുന്നതെന്നും വിമർശിച്ചിരുന്നു.